2026 ഫിഫ ലോകകപ്പിനെ ആരോഗ്യ അവബോധത്തിന്റെയും ജീവൻ രക്ഷാ നൈപുണ്യങ്ങളുടെയും പ്രചാരണ വേദിയാക്കി മാറ്റാനുള്ള പുതിയ സംരംഭത്തിന് ഫിഫ തുടക്കമിട്ടു. ഫിഫ മെഡിക്കൽ വിഭാഗവും അമേരിക്കൻ ഹാർട്ട് അസോസിയേഷനും ചേർന്നാണ് ഹൃദയസ്തംഭനം (Cardiac Arrest) സംഭവിക്കുന്ന സാഹചര്യങ്ങളിൽ എങ്ങനെ അതിവേഗം പ്രതികരിക്കാമെന്നും സിപിആർ (Cardiopulmonary Resuscitation) നൽകാമെന്നും ആരാധകരെ പരിശീലിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
ഫിഫ ഫാൻ ഫെസ്റ്റിവലുകളിൽ എത്തുന്ന സന്ദർശകർക്ക് ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും ‘ഹാൻഡ്സ്-ഓൺലി സിപിആർ’ പരിശീലിക്കുന്നതിനുമുള്ള അവസരമാണ് പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്. ജീവൻ രക്ഷിക്കാൻ നിർണായകമായ ഈ പ്രാഥമിക ശുശ്രൂഷാ നൈപുണ്യത്തെക്കുറിച്ചുള്ള പൊതുജന ബോധവൽക്കരണം വർധിപ്പിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ‘നേഷൻ ഓഫ് ലൈഫ്‌സേവേഴ്സ് മൊബൈൽ സിപിആർ യൂണിറ്റ്’ വഴിയാണ് പരിശീലന പരിപാടി നടപ്പാക്കുന്നത്. അമേരിക്കയിലെ അറ്റ്‌ലാന്റ, ഡാലസ്, ഫിലഡെൽഫിയ എന്നിവിടങ്ങളിലെ ഫിഫ ഫാൻ ഫെസ്റ്റിവലുകളിലും ന്യൂയോർക്ക്-ന്യൂജഴ്‌സി ഫാൻ സോണിലും ആയിരക്കണക്കിന് ആരാധകർ ഇതിനകം തന്നെ പരിശീലനത്തിൽ പങ്കെടുത്തിട്ടുണ്ട്.
ഫിഫ മെഡിക്കൽ ഡയറക്ടർ ഡോ. ആൻഡ്രൂ മാസി പറയുന്നതനുസരിച്ച്, ഫുട്ബോളിന്റെ ആഗോള ജനപ്രീതി പ്രയോജനപ്പെടുത്തി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സുപ്രധാന സന്ദേശങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. സിപിആർ എന്നത് ആർക്കും എളുപ്പത്തിൽ പഠിക്കാവുന്ന ഒരു നൈപുണ്യമാണെന്നും അടിയന്തര സാഹചര്യങ്ങളിൽ ഇത് ജീവൻ രക്ഷിക്കാൻ സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ഒരുമിച്ച് എത്തിക്കുന്ന ഫിഫ ലോകകപ്പ് പോലുള്ള വേദികൾ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വലിയ സാധ്യതകൾ സൃഷ്ടിക്കുന്നുവെന്നും സമൂഹത്തെ കൂടുതൽ സുരക്ഷിതവും ആരോഗ്യകരവുമാക്കുന്ന പ്രവർത്തനങ്ങളിൽ ഫുട്ബോളിന് നിർണായക പങ്കുവഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















































