ന്യൂഡൽഹി: വനിതാ സംവരണത്തിന് തങ്ങൾ എതിരല്ലെങ്കിലും, മണ്ഡല പുനഃർനിർണയവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നതിനാൽ ബില്ലിനെ എതിർക്കുമെന്ന് ഇൻഡ്യാ സഖ്യം വ്യക്തമാക്കി. സഖ്യകക്ഷികൾ ഒറ്റക്കെട്ടായി പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുമെന്നും മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
സഖ്യനേതാക്കളുടെ യോഗത്തിന് ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. “സ്ത്രീകൾക്ക് സംവരണം നൽകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. എന്നാൽ മണ്ഡല പുനഃർനിർണയവുമായി ബന്ധപ്പെട്ട് സർക്കാർ തന്ത്രങ്ങൾ മെനയുകയാണ്. അതിനാലാണ് ബില്ലിനെ എതിർക്കുന്നത്,” ഖാർഗെ വ്യക്തമാക്കി.
മണ്ഡല പുനഃർനിർണയം രാഷ്ട്രീയ ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണെന്നാരോപിച്ച് പ്രതിപക്ഷം ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. സെൻസസ് വിവരങ്ങളിൽ വ്യക്തതയില്ലെന്നും, അതിനാൽ നിലവിലെ പ്രക്രിയയിൽ ആശങ്കയുണ്ടെന്നും സഖ്യം ചൂണ്ടിക്കാട്ടി.
അതേസമയം, കോൺഗ്രസ് നേതാവ് ജയറാം രമേശ്, മണ്ഡല പുനഃർനിർണയ കമ്മീഷൻ ഭരണകക്ഷിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യാനുള്ള ഉപാധിയായി മാറുമെന്ന ആശങ്ക പ്രകടിപ്പിച്ചു.
സർക്കാർ മുന്നോട്ടുവെക്കുന്ന ബിൽ പ്രകാരം ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് ഏകദേശം 850 ആയി ഉയർത്തുകയും, അതിൽ 33 ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്യുകയും ചെയ്യുന്നതാണ് ലക്ഷ്യം. കൂടാതെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മണ്ഡല അതിർത്തികളും പുനഃക്രമീകരിക്കാനാണ് പദ്ധതി.
മണ്ഡല പുനഃർനിർണയത്തിന് 2011ലെ സെൻസസ് ഡാറ്റ അടിസ്ഥാനമാക്കുന്നതും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 2026ലെ സെൻസസ് അടിസ്ഥാനമാക്കണമെന്ന മുൻ നിലപാടിൽ നിന്നുള്ള മാറ്റമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ബിൽ അവതരിപ്പിച്ച രീതിയിലും സുതാര്യതയുടെ അഭാവത്തിലും പ്രതിപക്ഷ പാർട്ടികൾ ആക്ഷേപം ഉന്നയിച്ചു. “ഇത് രാഷ്ട്രീയ പ്രേരിത നീക്കമാണ്. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണിത്,” ഖാർഗെ കൂട്ടിച്ചേർത്തു.
മണ്ഡല പുനഃർനിർണയവുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത ബില്ലുകളാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്-ഭരണഘടന ഭേദഗതി ബിൽ, മണ്ഡല പുനഃർനിർണയ ബിൽ, കൂടാതെ ചില കേന്ദ്രഭരണ പ്രദേശങ്ങളുമായി ബന്ധപ്പെട്ട പ്രത്യേക ബിൽ.








































