ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ തുടരുന്ന സംഘർഷാവസ്ഥയ്ക്കിടയിലും ഇന്ത്യയിൽ ഇന്ധനക്ഷാമമില്ലെന്നും വിതരണം തടസ്സമില്ലാതെ തുടരുന്നതായും രാജ്‌നാഥ് സിങ് വ്യക്തമാക്കി. ന്യൂഡൽഹി കർത്തവ്യ ഭവനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള വിപണിയിലെ അസ്ഥിരതയും ഹുർമുസ് കടലിടുക്ക് മേഖലയിലെ പ്രശ്നങ്ങളും ഇന്ത്യയെ ബാധിക്കാതിരിക്കാൻ ആവശ്യമായ കരുതൽ ശേഖരം രാജ്യത്തിനുണ്ടെന്ന് യോഗം വിലയിരുത്തി. നിലവിൽ ഇന്ത്യയിൽ 60 ദിവസത്തെ അസംസ്കൃത എണ്ണ ശേഖരം, 60 ദിവസത്തെ പ്രകൃതിവാതകം, 45 ദിവസത്തെ എൽപിജി റോളിംഗ് സ്റ്റോക്ക് എന്നിവയുണ്ട്.
പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ ലഭ്യതയിൽ യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുനൽകി. അന്താരാഷ്ട്ര പ്രതിസന്ധികളെ നേരിടാൻ 703 ബില്യൺ ഡോളറിന്റെ ശക്തമായ വിദേശനാണ്യ ശേഖരവും ഇന്ത്യയ്ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ആഗോള ക്രൂഡ് ഓയിൽ വില വർധനയെ തുടർന്ന് എണ്ണ വിപണന കമ്പനികൾക്ക് വലിയ സാമ്പത്തിക സമ്മർദ്ദമാണ് നേരിടേണ്ടിവരുന്നത്. പ്രതിദിനം ഏകദേശം ₹1,000 കോടി നഷ്ടം കമ്പനികൾ ഏറ്റെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2026 ആദ്യ പാദത്തിൽ മാത്രം ഏകദേശം ₹2 ലക്ഷം കോടി നഷ്ടം രേഖപ്പെടുത്തിയതായും സൂചന.
പല രാജ്യങ്ങളിലും ഇന്ധനവില 30% മുതൽ 70% വരെ വർധിച്ച സാഹചര്യത്തിൽ ഇന്ത്യ വിലസ്ഥിരത നിലനിർത്തുന്ന രാജ്യങ്ങളിൽ ഒന്നാണെന്നും സർക്കാർ വ്യക്തമാക്കി.
ഇന്ധന ഉപഭോഗം നിയന്ത്രിക്കാൻ പൊതുഗതാഗതം ഉപയോഗിക്കുക, കാർപൂൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. വിദേശനാണ്യ ചെലവ് കുറയ്ക്കുന്നതിനായി അനാവശ്യ വിദേശയാത്രകൾ ഒഴിവാക്കാനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
കൂടാതെ, കർഷകർ രാസവളങ്ങളുടെ ഉപയോഗം 50% വരെ കുറയ്ക്കുകയും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ സംവിധാനങ്ങൾ സ്വീകരിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്നും സർക്കാരിന്റെ നിർദേശം.
ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.








































