തെഹ്റാൻ: ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യു.എസ് തുടരുന്ന നാവിക ഉപരോധത്തിന് മറുപടിയായാണ് ഈ നടപടി.
മണിക്കൂറുകൾക്ക് മുമ്പ് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുത്ത കടലിടുക്ക്, യു.എസ് ഉപരോധം പിൻവലിക്കാത്ത സാഹചര്യത്തിൽ വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നത് വാഗ്ദാന ലംഘനമാണെന്നും യു.എസ് നാവിക നടപടികളെ വിമർശിച്ചും ഇറാന്റെ സെൻട്രൽ മിലിറ്ററി കമാൻഡ് പ്രതികരിച്ചു.
യു.എസ് നാവിക ഉപരോധം പിൻവലിക്കുന്നതുവരെ ഹുർമുസ് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇതിന് മുമ്പും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്ന ഇറാൻ, ലബനാനിലെ വെടിനിർത്തൽ സാഹചര്യത്തിൽ മാത്രമാണ് താൽക്കാലികമായി കടലിടുക്ക് തുറന്നുകൊടുത്തത്.
അതേസമയം, യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ദീർഘകാല സമാധാന കരാറിലേക്ക് ഉടൻ എത്താനായില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും സൈനിക നടപടി പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ സജീവമാണ്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
ഇതിനിടെ, സമ്പുഷ്ടീകരിച്ച യുറേനിയം മറ്റിടങ്ങളിലേക്ക് മാറ്റില്ലെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബാക്വി വ്യക്തമാക്കി. മുൻപ് ഇത് സംബന്ധിച്ച് അമേരിക്ക ഉന്നയിച്ച അവകാശവാദങ്ങൾ ഇറാൻ തള്ളി.
ഹുർമുസ് കടലിടുക്കിലെ ഈ പുതിയ സാഹചര്യത്തിൽ ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.














































