കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് കുവൈത്ത് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തെ തുടർന്ന് രാജ്യത്ത് സുരക്ഷാ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.
ആക്രമണ സാധ്യത മുന്നിൽ കണ്ട് ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ കുവൈത്ത് അധികൃതർ നിർദേശം നൽകി. അടിയന്തര സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തെ പ്രധാന മേഖലകളിൽ സൈനിക നിരീക്ഷണവും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ഇറാനിൽ നിന്ന് എത്തിയ മിസൈലുകളും ഡ്രോണുകളും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി കുവൈത്ത് സൈന്യം വ്യക്തമാക്കി. ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
സമാധാന ചർച്ചകൾ തുടരുന്നതിനിടെ ഇറാനെ അമേരിക്ക ആക്രമിച്ചതിന് പിന്നാലെയാണ് കുവൈത്തിനുനേരെ പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷാവസ്ഥ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് പുതിയ സംഭവവികാസങ്ങൾ വിലയിരുത്തപ്പെടുന്നത്.
ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായി തുടരുന്നതിനാൽ വിവിധ രാജ്യങ്ങൾ സ്ഥിതിഗതികൾ അടുത്തുനിന്ന് നിരീക്ഷിച്ചുവരികയാണ്. മേഖലയിൽ കൂടുതൽ ആക്രമണ സാധ്യതകൾ ഉണ്ടാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.













































