ബെെറൂത്: ഇസ്രായേലും ലബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയതിന് തൊട്ടുപിന്നാലെ തെക്കൻ ലബനാനിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. ബിൻത് ജബെയ്‌ലിൽ നടന്ന ഏറ്റുമുട്ടലിൽ ആറ് ഹിസ്ബുല്ല പോരാളികളെ വധിച്ചതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ മേഖലയിലെ തൗലിനിൽ നടന്ന വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലബനാൻ ആരോഗ്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഏപ്രിൽ 16-ന് ആരംഭിച്ച വെടിനിർത്തൽ കരാറിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ നടക്കുന്നത്. ഗസ്സ മാതൃകയിൽ തെക്കൻ ലബനാനിലും ഇസ്രായേൽ സൈന്യം നിലയുറപ്പിച്ചിരിക്കുകയാണ്. മാർച്ചിൽ ആരംഭിച്ച സംഘർഷത്തിൽ ലബനാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,491 ആയി ഉയർന്നു. 7,719 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ വെടിനിർത്തൽ “അർത്ഥശൂന്യമാണെന്ന്” ഹിസ്ബുല്ല പ്രതികരിച്ചു. ആക്രമണങ്ങൾ തുടരുമ്പോൾ ഓരോ നടപടിക്കും തിരിച്ചടി നൽകാനുള്ള അവകാശം തങ്ങൾക്ക് ഉണ്ടെന്നും സംഘടന വ്യക്തമാക്കി.
അതേസമയം, തെക്കൻ ലബനാനിൽ ഇസ്രായേൽ ഡ്രോൺ തങ്ങൾ വെടിവെച്ചിട്ടതായി ഹിസ്ബുല്ല അവകാശപ്പെട്ടു. ഇത് ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ, ഇസ്രായേൽ അതിർത്തിക്കുള്ളിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹിസ്ബുല്ല റോക്കറ്റ് ആക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്.
തെക്കൻ ലബനാനിലെ യാതർ പട്ടണത്തിൽ ഇസ്രായേൽ നടത്തിയ പീരങ്കി ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ദേർ ആമിസ് പ്രദേശത്ത് നിന്നു ജനങ്ങൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം നിർദേശം നൽകി.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, സുരക്ഷാ ഭീഷണികളെ നേരിടാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്നും, ഹിസ്ബുല്ലയാണ് കരാർ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
ഗസ്സയിലെ സാഹചര്യം പോലെ തന്നെ ലബനാനിലും വെടിനിർത്തൽ കരാർ നിലനിൽക്കാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന് വിലയിരുത്തപ്പെടുന്നു.










































