ജറൂസലം: 2023 ഒക്ടോബർ ഏഴിലെ ആക്രമണങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളെ വിചാരണ ചെയ്ത് വധശിക്ഷ വിധിക്കാൻ അധികാരമുള്ള പ്രത്യേക ട്രൈബ്യൂണൽ സ്ഥാപിക്കുന്ന ബില്ലിന് ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി. 120 അംഗങ്ങളുള്ള നെസെറ്റിൽ ബിൽ എതിരില്ലാത്ത 93 വോട്ടിന് പാസായി. 27 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
നീക്കത്തിനെതിരെ ഉയർന്ന ആഗോള വിമർശനങ്ങൾ അവഗണിച്ചാണ് ഇസ്രായേൽ നടപടി.ഫലസ്തീനികളെ കൂട്ടത്തോടെ ശിക്ഷിക്കാൻ അധികാരം നൽകുന്നതും കുറ്റാരോപിതരുടെ നിയമ പരിരക്ഷകൾ ഇല്ലാതാക്കുന്നതുമാണ് ബിൽ എന്ന് ഇസ്രായേലിലെ അറബ് മൈനോറിറ്റി റൈറ്റ്സ് അഭിഭാഷകയായ മുന ഹദ്ദാദ് പറഞ്ഞു.
ഇസ്രായേലിലെ സാധാരണ നീതിന്യായ നടപടികളിൽ നിന്ന് വ്യത്യസ്തമായി, വിചാരണകൾ ചിത്രീകരിക്കാനും തൽസമയം സംപ്രേഷണം ചെയ്യാനും ബിൽ അനുമതി നൽകുന്നുണ്ട്. കോടതിമുറികളിൽ കാമറകൾക്ക് നിയന്ത്രണമുള്ള നിലവിലെ ജുഡീഷ്യൽ രീതികളിൽ നിന്നുള്ള വലിയ മാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്.
വധശിക്ഷക്ക് വിധിക്കപ്പെടുന്നവർക്ക് അപ്പീലിന് അവകാശമുണ്ടെങ്കിലും, സാധാരണ അപ്പീൽ കോടതികളിൽ പോകാൻ കഴിയില്ല. പകരം, പ്രത്യേക ട്രൈബ്യൂണലുകളെയാണ് സമീപിക്കേണ്ടത്. ഇത് നീതിന്യായ സംവിധാനത്തിന്റെ സുതാര്യതയെ ബാധിക്കുമെന്ന ആശങ്ക മനുഷ്യാവകാശ സംഘടനകൾ ഉയർത്തുന്നുണ്ട്.
ഹമാസ് 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന്റെ തെക്കൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ 1,139 പേർ കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ കണക്കുകൾ. ഏകദേശം 240 പേരെ തടവുകാരായി പിടികൂടുകയും ചെയ്തിരുന്നു.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളിൽ ഇതുവരെ കുറഞ്ഞത് 72,628 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര നിരീക്ഷകരും വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.








































