ബജറ്റിൽ പ്രഖ്യാപിച്ച നികുതിഘടന ഭാവിയിലേക്കുള്ളതാണെന്ന് വി.ഡി. സതീശൻ; മുന്നണിയിൽ ചർച്ച ചെയ്യാതെ വിപണനം ഉണ്ടാകില്ലെന്ന് ഉറപ്പ്.
ദുബായ്: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യത്തിന്‍റെ (ലോ ആൽക്കഹോളിക് ബവ്റിജസ്) നികുതി ഇളവ് സംബന്ധിച്ച തീരുമാനവുമായി മുന്നോട്ട് തന്നെയെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിപക്ഷത്തിന്‍റെ കടുത്ത രാഷ്ട്രീയ ആക്രമണങ്ങൾക്കും യു.ഡി.എഫ് മുന്നണിക്കുള്ളിലെ ആശങ്കകൾക്കും മറുപടി നൽകവേയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബജറ്റിൽ പ്രഖ്യാപിച്ച കുറഞ്ഞ നികുതി നിരക്കുകൾ ഭാവിയിലേക്കുള്ള ഒരു സാമ്പത്തിക ചട്ടക്കൂട് മാത്രമാണെന്നും, സമഗ്രമായ പുതിയ അബ്കാരി നയം രൂപീകരിച്ചതിന് ശേഷം മാത്രമേ ഇത്തരം മദ്യത്തിന്‍റെ യഥാർത്ഥ വിപണനവും വിൽപ്പനയും സംസ്ഥാനത്ത് ആരംഭിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
2026-ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചതോടെയാണ് വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന ഏർപ്പെടുത്തിയ നടപടി വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. പുതിയ നിർദേശപ്രകാരം 0.5% മുതൽ 10% വരെ വീര്യമുള്ള പാനീയങ്ങൾക്ക് 120 ശതമാനവും, 10% മുതൽ 20% വരെ വീര്യമുള്ളവയ്ക്ക് 175 ശതമാനവുമായാണ് നികുതി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ 42.86% അൽക്കഹോൾ അടങ്ങിയ സാധാരണ വിദേശമദ്യത്തിന് ഈടാക്കുന്ന അതേ ഉയർന്ന നികുതി നിരക്ക് (251%) നൽകേണ്ടി വന്നിരുന്നതിനാലാണ് പ്രമുഖ കമ്പനികൾ വീര്യം കുറഞ്ഞ ഉൽപന്നങ്ങൾ കേരള വിപണിയിൽ എത്തിക്കാതിരുന്നത്.
കോൺഗ്രസ് സർക്കാർ മദ്യ ലോബികൾക്ക് വഴങ്ങിയെന്നും കുറഞ്ഞ വിലയിൽ വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നത് ലഹരി ഉപയോഗം വർദ്ധിപ്പിക്കുമെന്നും ആരോപിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിരുന്നു. എന്നാൽ, വീര്യം കുറഞ്ഞ മദ്യമെന്ന ആശയം 2022-ൽ മുൻ ഇടത് സർക്കാരിന്‍റെ (എൽ.ഡി.എഫ്) കാലത്ത് കൊണ്ടുവന്നതാണെന്നും അതിനായുള്ള ചട്ട ഭേദഗതി അവർ തന്നെയാണ് വരുത്തിയതെന്നും നിയമസഭയിൽ മുഖ്യമന്ത്രി തുറന്നടിച്ചു.
മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെയും വിവിധ സാമൂഹിക-മത സംഘടനകളുടെയും ആശങ്കകൾ പരിഹരിക്കാൻ മുതിർന്ന മന്ത്രിമാരും രംഗത്തെത്തിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്‍റെ ബ്രാൻഡ് രജിസ്ട്രേഷൻ അപേക്ഷകൾ എക്സൈസ് വകുപ്പ് നിരസിക്കുമെന്ന് മന്ത്രി എം. ലിജു വ്യക്തമാക്കി. യു.ഡി.എഫ് മുന്നണിയിലും കോൺഗ്രസ് നേതൃത്വത്തിലും വിശദമായ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ നയപരമായ അന്തിമ തീരുമാനം എടുക്കൂ എന്ന് റവന്യൂ മന്ത്രി എ.പി. അനിൽ കുമാറും കൂട്ടിച്ചേർത്തു.
നികുതിയും സാമൂഹിക മാറ്റവും: ഇന്ത്യയിൽ തന്നെ മദ്യത്തിന് ഏറ്റവും ഉയർന്ന നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന മാർഗ്ഗങ്ങളിലൊന്നാണ് ഈ 251% വിൽപന നികുതി. എന്നാൽ കടുത്ത മദ്യങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ പാനീയങ്ങളിലേക്ക് (ലോ-ആൽക്കഹോൾ) ഉപഭോക്താക്കളെ ആകർഷിക്കുന്നത് ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ട ഒരു തന്ത്രമാണെന്നും, ഇത് മദ്യാസക്തിയുടെ സാമൂഹിക ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്നുമാണ് നികുതി പരിഷ്കരണത്തെ അനുകൂലിക്കുന്നവരുടെ വാദം.















