തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയരുന്നു. രണ്ട് ദിവസത്തിനകം കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ജില്ലകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നതിൽ ഉണ്ടായ താമസമാണ് വൈകാൻ കാരണമായതെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പോസ്റ്റൽ വോട്ടുകളും സർവിസ് വോട്ടുകളും ഉൾപ്പെടുത്തിയ ശേഷമാണ് അന്തിമ കണക്ക് തയ്യാറാക്കുന്നത്.
അതേസമയം, പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 20,000ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതിയും നിലനിൽക്കുന്നു. ഇവരുടെ വോട്ടുകൾ സംബന്ധിച്ച വ്യക്തതയും അന്തിമ കണക്കിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.
വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെതിരെ ജീവനക്കാരുടെ സംഘടനകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. അവസാന നിമിഷം ഡ്യൂട്ടി നൽകിയത് ബാലറ്റ് സൗകര്യം ലഭിക്കാതിരിക്കാൻ കാരണമായതായാണ് ആരോപണം.
അന്തിമ കണക്കിൽ വ്യക്തത ഇല്ലാത്തത് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തലുകളെയും ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. നിലവിൽ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 78.27 ആണ്. സർവിസ്, പോസ്റ്റൽ വോട്ടുകൾ കൂടി ചേർന്നാൽ ഇത് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.






































