കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായതായി കുവൈത്ത് സൈന്യം അറിയിച്ചു. ഇന്ന് പുലർച്ചെയുണ്ടായ ആക്രമണം രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞതായും ശത്രുതാപരമായ ലക്ഷ്യങ്ങളെ നശിപ്പിച്ചതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നടത്തിയ ഇടപെടലിന്റെ ഭാഗമായിരുന്നുവെന്ന് സൈന്യം വിശദീകരിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും സുരക്ഷാ സംവിധാനങ്ങൾ ജാഗ്രത ശക്തമാക്കുകയും ചെയ്തു. അധികൃതർ നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് സൈന്യം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്–ഇറാൻ സംഘർഷത്തിന് പിന്നാലെ കുവൈത്തിന് നേരെ വലിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ സ്ഥിതിഗതികൾ ശാന്തമായെങ്കിലും, കഴിഞ്ഞ മേയ് 28ന് വീണ്ടും ഒറ്റപ്പെട്ട ആക്രമണം നടന്നിരുന്നു.
അതിനുശേഷം സുരക്ഷാ സാഹചര്യം നിയന്ത്രണത്തിലാണെന്ന് കരുതിയിരിക്കെയാണ് പുതിയ ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിദേശ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനിടെയുണ്ടായ ആക്രമണം മേഖലയിലെ സുരക്ഷാ ആശങ്കകൾ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ഏജൻസികളും പ്രതിരോധ സംവിധാനങ്ങളും അതീവ ജാഗ്രതയിൽ തുടരുകയാണ്. സ്ഥിതിഗതികൾ കുവൈത്ത് അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.













































