ന്യൂഡൽഹി: വാണിജ്യ എൽ.പി.ജി ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ലോക്സഭാ പ്രതിപക്ഷ നേതാവായ അദ്ദേഹം, കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം സാധാരണ ജനങ്ങളെയും ചെറുകിട വ്യാപാരികളെയും ഗുരുതരമായി ബാധിക്കുമെന്ന് ആരോപിച്ചു.
വെള്ളിയാഴ്ച വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപയാണ് കുത്തനെ കൂട്ടിയത്. പശ്ചിമേഷ്യൻ മേഖലയിൽ തുടരുന്ന സംഘർഷവും ആഗോള ഊർജ വിതരണത്തിൽ ഉണ്ടായ തടസ്സങ്ങളും വിലവർധനവിന് കാരണമായെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി തന്റെ എക്സ് (സോഷ്യൽ മീഡിയ) അക്കൗണ്ടിലൂടെ പ്രതികരിച്ചു. ‘ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾ-ഡീസൽ സമരം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പിന് ശേഷം പണപ്പെരുപ്പം കുത്തനെ ഉയരുമെന്ന് താൻ മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നും, ഇപ്പോഴത്തെ വർധനവ് അതിന്റെ തെളിവാണെന്നും അദ്ദേഹം കുറിച്ചു.
ഫെബ്രുവരി മുതൽ ഇതുവരെ 1,380 രൂപയുടെ വർധനവാണ് ഉണ്ടായതെന്നും വെറും മൂന്ന് മാസത്തിനുള്ളിൽ ഏകദേശം 81 ശതമാനം വരെ വില ഉയർന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതോടെ ചായക്കടകൾ, ധാബകൾ, ഹോട്ടലുകൾ, ബേക്കറികൾ, മധുരപലഹാരക്കടകൾ തുടങ്ങി ചെറിയതും വലുതുമായ എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും ചെലവ് കൂടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ നിരക്കനുസരിച്ച് 19 കിലോഗ്രാം വാണിജ്യ എൽ.പി.ജി സിലിണ്ടറിന്റെ വില 3,071.50 രൂപയായി. അഞ്ച് കിലോഗ്രാം സിലിണ്ടറുകളുടെ വിലയും 549 രൂപയിൽ നിന്ന് 810.50 രൂപയായി ഉയർന്നു.
വിലവർധനവിനെ തുടർന്ന് ഭക്ഷണവിലകൾക്കും സേവനച്ചെലവുകൾക്കും കൂടുതൽ സമ്മർദ്ദമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അടുത്ത ദിവസങ്ങളിൽ ഇന്ധനവിലയിലും വർധനവ് ഉണ്ടാകുമോ എന്ന ആശങ്കയും വിപണിയിൽ ഉയരുന്നുണ്ട്.









































