ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര രംഗത്ത്. ബിജെപിയിൽ വനിതാ പ്രാതിനിധ്യം മറ്റ് പാർട്ടികളെ അപേക്ഷിച്ച് ഏറ്റവും കുറവാണെന്ന് അവർ കണക്കുകൾ നിരത്തി ചൂണ്ടിക്കാട്ടി.
“ലോക്സഭയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും വെച്ച് ഏറ്റവും കുറഞ്ഞ വനിതാ പ്രാതിനിധ്യം താങ്കളുടെ പാർട്ടിക്കാണ്. നിലവിലെ 543 സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കാൻ എന്താണ് തടസം?” എന്ന് മഹുവ മൊയ്ത്ര സമൂഹമാധ്യമത്തിൽ ചോദിച്ചു.
240 അംഗങ്ങളുള്ള ബിജെപിയിൽ 31 വനിതകൾ മാത്രമാണുള്ളത്, അതായത് ഏകദേശം 12.9 ശതമാനം. ഇതേ സമയം കോൺഗ്രസിൽ 14.3 ശതമാനവും, തൃണമൂൽ കോൺഗ്രസിൽ ഏകദേശം 37.9 ശതമാനവും വനിതാ എംപിമാരാണെന്ന് മഹുവ വ്യക്തമാക്കി. 29 അംഗങ്ങളുള്ള തൃണമൂലിൽ 14 പേർ വനിതകളാണെന്ന വസ്തുതയും അവർ ഉന്നയിച്ചു.
മണ്ഡല പുനർനിർണയം കാത്തിരിക്കാതെ നിലവിലുള്ള ലോക്സഭ സീറ്റുകളിൽ തന്നെ വനിതാ സംവരണം നടപ്പാക്കണമെന്നും മഹുവ ആവശ്യപ്പെട്ടു. “പൊള്ളവാഗ്ദാനങ്ങൾ ഇനി നടപ്പില്ല” എന്നും അവർ വിമർശിച്ചു.
വനിതാ സംവരണ ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാരിന് ലഭിക്കാത്തതിനാൽ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടിരുന്നു. 528 അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ 298 പേർ അനുകൂലിക്കുകയും 230 പേർ എതിർക്കുകയും ചെയ്തു. ബിൽ പാസാകാൻ 352 വോട്ടുകൾ ആവശ്യമായിരുന്നു.








































