മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും അന്താരാഷ്ട്ര വിപണിയിലെ വിശ്വാസ്യതയിലെ ഇടിവും പരിഗണിച്ച് ആർ.ബി.ഐ വിദേശരാജ്യങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണശേഖരം ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു. ആർ.ബി.ഐയുടെ പുതിയ റിപ്പോർട്ട് പ്രകാരം 104.37 മെട്രിക് ടൺ സ്വർണമാണ് രാജ്യത്തേക്ക് മാറ്റിയിരിക്കുന്നത്.
2026 മാർച്ച് അവസാനത്തോടെ ഇന്ത്യയുടെ മൊത്തം വിദേശനാണ്യ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് 16.7 ശതമാനമായി ഉയർന്നു. 2025 സെപ്റ്റംബർ അവസാനം ഇത് 13.92 ശതമാനമായിരുന്നു. വെറും ആറുമാസത്തിനിടെ 3 ശതമാനം പോയിന്റ് വർധനവാണ് രേഖപ്പെടുത്തിയത്.
നിലവിൽ ഇന്ത്യയിൽ ആകെ 290.37 മെട്രിക് ടൺ സ്വർണശേഖരമുണ്ട്. 552.28 ബില്യൺ യു.എസ് ഡോളർ വരുന്ന വിദേശനാണ്യ ആസ്തികളിൽ 465.61 ബില്യൺ ഡോളർ വിവിധ സെക്യൂരിറ്റികളിലാണ് നിക്ഷേപിച്ചിരിക്കുന്നത്. 46.83 ബില്യൺ ഡോളർ മറ്റ് കേന്ദ്രബാങ്കുകളിലും ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. വിദേശ വാണിജ്യ ബാങ്കുകളിൽ 39.84 ബില്യൺ ഡോളർ നിക്ഷേപവുമുണ്ട്.
ഇതിനൊപ്പം വിദേശ നിക്ഷേപങ്ങളിലെയും ആർ.ബി.ഐ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സെക്യൂരിറ്റികളിലും വിദേശ വാണിജ്യ ബാങ്കുകളിലുമുള്ള നിക്ഷേപങ്ങളിൽ നേരിയ കുറവ് വരുത്തിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഗോള സാമ്പത്തിക പ്രതിസന്ധികളും ജിയോപൊളിറ്റിക്കൽ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ കരുതൽ ശേഖരം കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രപരമായ നീക്കമായാണ് സ്വർണം രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരുന്നതെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.







































