റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിനായി വിപുലമായ ഗതാഗത-ലോജിസ്റ്റിക് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി സൗദി അധികൃതർ അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 15 ലക്ഷത്തിലധികം തീർഥാടകർക്കായാണ് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. അഞ്ച് മന്ത്രിമാർ പങ്കെടുത്ത സംയുക്ത വാർത്താസമ്മേളനത്തിലാണ് സൗദി ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി എൻജി. സ്വാലിഹ് അൽ ജാസർ സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയത്.
ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ പുതുമയായി ‘മുസാഫിർ ബിലാ ഹഖീബ’ (ബാഗേജ് രഹിത യാത്രക്കാരൻ) പദ്ധതിയെയാണ് മന്ത്രി എടുത്തുകാട്ടിയത്. ചരിത്രത്തിലാദ്യമായി മുഴുവൻ വിദേശ ഹജ്ജ് തീർഥാടകർക്കുമായി ഈ സേവനം വ്യാപിപ്പിക്കുകയാണ്. പദ്ധതിയിലൂടെ തീർഥാടകർക്കുള്ള ലഗേജുകളും സംസം വെള്ളവും വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് നിശ്ചിത കേന്ദ്രങ്ങളിലെത്തിക്കാനാകും. ഇതിലൂടെ തീർഥാടകർക്കുള്ള യാത്ര കൂടുതൽ ലളിതവും സൗകര്യപ്രദവുമാകുമെന്നാണ് വിലയിരുത്തൽ.
തീർഥാടകർക്കായുള്ള ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 6,000 കിലോമീറ്ററിലധികം റോഡ് ശൃംഖല നവീകരിച്ചതായും അധികൃതർ അറിയിച്ചു. കടുത്ത ചൂട് കുറയ്ക്കാൻ റോഡ് ഉപരിതലം തണുപ്പിക്കുന്ന ‘കൂളിംഗ് ടെക്നോളജി’ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പുണ്യനഗരങ്ങളെ ബന്ധിപ്പിക്കുന്ന പാലങ്ങൾ നവീകരിക്കുകയും പുതിയ പാതകൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.
യാത്രാ സംവിധാനങ്ങൾക്കായി 33,000ത്തിലധികം ബസുകളും 5,000 ടാക്സികളും സജ്ജമാക്കിയിട്ടുണ്ട്. താമസ കേന്ദ്രങ്ങളിൽ നിന്ന് മസ്ജിദുൽ ഹറാമിലേക്കുള്ള സർവീസിനായി മാത്രം 3,000 ബസുകൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ഷട്ടിൽ സർവീസുകൾക്കായി 5,000 ബസുകളും ഒരുക്കിയിട്ടുണ്ട്.
46,000ത്തിലധികം പ്രഫഷണൽ ജീവനക്കാരാണ് ഹജ്ജ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ 110 അടിയന്തര പ്രവർത്തന പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.
വ്യോമയാന മേഖലയിലും വലിയ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 300ലധികം വിമാനത്താവളങ്ങളിൽ നിന്ന് 104 എയർലൈൻസുകൾ വഴിയായി തീർഥാടകർക്കായി ആറ് പ്രധാന വിമാനത്താവളങ്ങളിൽ 30 ലക്ഷത്തിലധികം സീറ്റുകൾ ഒരുക്കിയിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ തീർഥാടകർക്ക് വേഗത്തിലുള്ള സേവനം ഇവിടെ ഉറപ്പാക്കും.
പുണ്യസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ മാഷാഇർ മെട്രോ ട്രെയിൻ സേവനം സേവനം നിർണായക പങ്ക് വഹിക്കും. മിന, മുസ്ദലിഫ, അറഫാത്ത് എന്നിവയെ ബന്ധിപ്പിക്കുന്ന ഒമ്പത് സ്റ്റേഷനുകളിലൂടെ ഹജ്ജ് ദിവസങ്ങളിൽ 2,000ത്തിലധികം സർവീസുകളാണ് നടത്തുക. മണിക്കൂറിൽ 72,000 യാത്രക്കാരെ വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ള ഈ സംവിധാനം തീർഥാടകർക്കു സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കും.









































