കുവൈത്ത് വിമാനത്താവളത്തിൽ ഹജ്ജ് തീർഥാടകർക്ക് സുഗമ യാത്ര ഉറപ്പാക്കാൻ പരിശോധന. ഹജ്ജ് യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.
കുവൈത്ത് സിറ്റി: ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾ കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4 (ടി4) ൽ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ പ്രത്യേക പരിശോധന നടത്തി. ഹജ്ജ് സീസണിലെ വർധിച്ച യാത്രക്കാരുടെ തിരക്ക് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരുക്കങ്ങളാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ യൂസഫ് ഖാലിദ് അൽ നുവൈഫിന്റെയും സാലിഹ് മുഹമ്മദ് അൽ ഒമറിന്റെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. യാത്രക്കാരുടെ നടപടിക്രമങ്ങൾ, സുരക്ഷാ പരിശോധന സംവിധാനങ്ങൾ, വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ സംഘം വിലയിരുത്തി.
ഹജ്ജ് തീർഥാടകരുടെ യാത്രാ നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിലെ വിവിധ വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനമാണ് യാത്രക്കാർക്ക് തടസ്സരഹിത സേവനം ഉറപ്പാക്കുന്നതിൽ നിർണായകമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
ടി4 ടെർമിനലിൽ സേവനമനുഷ്ഠിക്കുന്ന കസ്റ്റംസ് ജീവനക്കാരുടെ പ്രവർത്തനത്തെയും ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം യാത്രക്കാരുടെ സഞ്ചാരം സുഗമമാക്കാൻ ജീവനക്കാർ നടത്തുന്ന ശ്രമങ്ങൾ ശ്രദ്ധേയമാണെന്നും അവർ അഭിപ്രായപ്പെട്ടു.
ഹജ്ജ് സീസണിനിടെ രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് കസ്റ്റംസ് വകുപ്പ് അറിയിച്ചു. യാത്രാ നടപടികൾ കാര്യക്ഷമമായി പൂർത്തിയാക്കുന്നതിനായി അധിക മനുഷ്യവിഭവശേഷിയും ആധുനിക സാങ്കേതിക സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.













































