മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂർ മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയെ തുടർന്നു മന്ത്രി വി. അബ്ദുറഹിമാനെതിരെ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസിനും പരാതി നൽകി
വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ നടത്തിയ ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കി. ഇതോടെ ഇടതുമുന്നണി പ്രതിരോധത്തിലായിരിക്കുകയാണ്.
‘താനൂരിൽ രണ്ട് മാച്ചുകൾ നമ്മൾ കളിച്ചു. അത് പാകിസ്ഥാനിലായിരുന്നു. രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച്, അത് ഹോം ഗ്രൗണ്ടിൽ’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ പരാമർശം നടത്തിയത്.
മന്ത്രിയുടെ പ്രസ്താവന താനൂരിലെ ജനങ്ങളെ മുഴുവൻ ആക്ഷേപിക്കുന്നതാണെന്നും ബി.ജെ.പി നേതാക്കളുടെ ഭാഷയാണ് മന്ത്രി ഉപയോഗിക്കുന്നതെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ ആരോപിച്ചു.
പ്രസ്താവന ദേശവിരുദ്ധവും വംശീയ അധിക്ഷേപവുമാണെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി, യൂത്ത് ലീഗ് എന്നിവരും ശക്തമായി പ്രതിഷേധിച്ചു. മന്ത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.
ഗായകൻ ഹനാൻ ഷായെ പങ്കെടുപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു ഈ വിവാദ പരാമർശം ഉണ്ടായത്. വിവാദം ശക്തമായതോടെ തന്റെ വാക്കുകൾ മുസ്‌ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് മന്ത്രി വിശദീകരണം നൽകി.
എന്നാൽ, മലപ്പുറത്തെ ഒരു മണ്ഡലത്തെ പാകിസ്ഥാനോട് ഉപമിച്ചത് വോട്ടർമാരിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്.









































