ഉന്നതതല സമാധാന ചർച്ചകൾ സ്വിറ്റ്സർലൻഡിൽ പുരോഗമിക്കുന്നതിനിടെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്; ചർച്ചകളിൽ നിന്ന് ഇറാൻ പ്രതിനിധികൾ ഇറങ്ങിപ്പോയി.
ദുബായ്: ഹോർമുസ് ഇടുക്ക് വീണ്ടും അടച്ചിടാനുള്ള ഇറാന്റെ നീക്കത്തിനെതിരെ കടുത്ത സൈനിക ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നിർണായക സമാധാന ചർച്ചകൾ രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടെയാണ്, ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് വൻ തിരിച്ചടിയായി ട്രംപിന്റെ വിവാദ പ്രസ്താവന പുറത്തുവന്നത്. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിലാണ് ഇറാൻ പ്രതിനിധികളുമായി ചർച്ചകൾ നടക്കുന്നത്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ “ഹോർമുസ് ഇടുക്ക് അടച്ചിട്ടാൽ പിന്നീട് നിങ്ങൾക്കൊരു രാജ്യം അവശേഷിക്കില്ല” എന്ന് ട്രംപ് ഭീഷണി മുഴക്കി. ചർച്ചയ്ക്കായി സ്വിറ്റ്സർലൻഡിൽ എത്തിയ ഇറാൻ നേതാക്കൾക്ക് സ്വന്തം രാജ്യത്തേക്ക് തിരികെ പോകാൻ പോലും സാധിക്കില്ലെന്ന രീതിയിലുള്ള പരാമർശങ്ങളും ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായി. ലെബനനിലെ ഹിസ്ബുള്ളയുടെ സൈനിക നീക്കങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
ട്രംപിന്റെ കടുത്ത ഭാഷയിലുള്ള ഭീഷണിയെ തുടർന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബഖേർ ഗാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം ചർച്ചാ വേദിയിൽ നിന്നും പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. തുടർന്ന് മധ്യസ്ഥ രാജ്യങ്ങളുടെ ഇടപെടലിലൂടെയാണ് ഇവരെ വീണ്ടും ചർച്ചാ മേശയിലേക്ക് തിരികെ എത്തിച്ചത്. അമേരിക്കയുടെ ഭീഷണികൾ തങ്ങളുടെ നിരാശയിൽ നിന്ന് ഉണ്ടാകുന്നതാണെന്നും ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാൻ ഇറാന്റെ സായുധ സേന സജ്ജമാണെന്നും ഇറാൻ വ്യക്തമാക്കി.
ലെബനനിലെ ഇസ്രായേൽ ആക്രമണം പൂർണ്ണമായി അവസാനിപ്പിക്കാതെ ഹോർമുസ് ഇടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാൻ. കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച താൽക്കാലിക കരാർ പ്രകാരം ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിർത്തൽ നടപ്പാക്കുമെന്ന വ്യവസ്ഥ അമേരിക്ക ലംഘിച്ചു എന്നാണ് ഇറാന്റെ ആരോപണം. ഇറാനുമേലുള്ള എണ്ണ ഉപരോധം നീക്കുന്നതിന് പകരമായി 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലായിരുന്നു ഇരുപക്ഷവും ലക്ഷ്യമിട്ടിരുന്നത്.














































