രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഉഭയകക്ഷി ബന്ധവും സമഗ്ര തന്ത്രപ്രധാന സഹകരണവും ചർച്ചയായി
ന്യൂഡൽഹി — സെപ്റ്റംബർ 2, 2026 : ഇന്ത്യയിലെ പുതിയ യുഎഇ അംബാസഡർ അബ്ദുല്ല സെയ്ഫ് അൽ നുഐമി രാഷ്ട്രപതി ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അധികാരപത്രം സമർപ്പിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തമായി മുന്നോട്ടുപോകുന്നതിനിടെയാണ് അബ്ദുല്ല സെയ്ഫ് അൽ നുഐമി നയതന്ത്ര ദൗത്യം ഔദ്യോഗികമായി ഏറ്റെടുത്തത്.
കൂടിക്കാഴ്ചയിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആശംസകൾ അംബാസഡർ രാഷ്ട്രപതിയെ അറിയിച്ചു. ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും തുടർച്ചയായ വളർച്ചയും പുരോഗതിയും നേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
യുഎഇ ഭരണനേതൃത്വത്തിന് മറുപടി ആശംസകൾ നേർന്ന രാഷ്ട്രപതി ദ്രൗപദി മുർമു, യുഎഇയുടെ തുടർവികസനത്തിനും ജനങ്ങളുടെ സമൃദ്ധിക്കും ആശംസകൾ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ദൃഢമാക്കാൻ പുതിയ അംബാസഡർക്ക് സാധിക്കട്ടെയെന്ന് ആശംസിച്ച രാഷ്ട്രപതി, അദ്ദേഹത്തിന്റെ ഔദ്യോഗിക ചുമതലകൾക്ക് ഇന്ത്യൻ സർക്കാരിന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.
ഇന്ത്യയിലെ യുഎഇയുടെ നയതന്ത്ര പ്രതിനിധിയായി നിയമിതനായതിൽ അഭിമാനമുണ്ടെന്ന് അംബാസഡർ അബ്ദുല്ല സെയ്ഫ് അൽ നുഐമി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം എല്ലാ മേഖലകളിലും കൂടുതൽ വ്യാപിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക രംഗത്തെ പുതിയ സാധ്യതകളും ചർച്ചയായി.






