ദുബൈ: ആഗോള വ്യാപാര രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റവുമായി യു.എ.ഇ. ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം, യു.എ.ഇ ലോക ചരക്ക് കയറ്റുമതിയിൽ ഒമ്പതാം സ്ഥാനവും ഇറക്കുമതിയിൽ 13ാം സ്ഥാനവും നേടി.
റിപ്പോർട്ട് അനുസരിച്ച്, രാജ്യത്തിന്റെ മൊത്തം ചരക്ക് വ്യാപാര മൂല്യം 4.9 ലക്ഷം കോടി ദിർഹമായി ഉയർന്നു. സേവന വ്യാപാര രംഗത്തും യു.എ.ഇ വലിയ മുന്നേറ്റം കൈവരിച്ചു. 2025ൽ ആദ്യമായി സേവന വ്യാപാരം 1.14 ലക്ഷം കോടി ദിർഹം കടന്നതാണ് പ്രധാന നേട്ടം.
ആഗോള ചരക്ക് കയറ്റുമതിയിൽ യു.എ.ഇയുടെ വിഹിതം 3.3 ശതമാനവും ഇറക്കുമതിയിൽ 2.8 ശതമാനവുമാണ്. സേവന കയറ്റുമതിയിൽ 2 ശതമാനവും ഇറക്കുമതിയിൽ 1.4 ശതമാനവുമാണ് രാജ്യത്തിന്റെ പങ്ക്. ഡിജിറ്റൽ സേവന രംഗത്തും പുരോഗതി തുടരുകയാണ്; ഈ മേഖലയിൽ യു.എ.ഇ 25ാം സ്ഥാനത്ത് എത്തി, 33 ബില്യൺ ഡോളറിന്റെ കയറ്റുമതി മൂല്യവുമായി.
രാജ്യത്തിന്റെ പ്രധാന കയറ്റുമതി ഇനമായി ഇപ്പോഴും ക്രൂഡ് ഓയിൽ തുടരുന്നു. 2024ൽ മാത്രം 114 ബില്യൺ ഡോളറിന്റെ എണ്ണ കയറ്റുമതിയാണ് രേഖപ്പെടുത്തിയത്. ഇതിന് പുറമെ സ്വർണം, വിലയേറിയ ലോഹങ്ങൾ, പെട്രോ കെമിക്കൽസ്, നിർമാണ സാമഗ്രികൾ, ടൂറിസം, ഫിനാൻഷ്യൽ സേവനങ്ങൾ, നവീന സാങ്കേതിക സേവനങ്ങൾ തുടങ്ങിയ മേഖലകളും പ്രധാന സംഭാവന നൽകുന്നു.
കയറ്റുമതിയിൽ ലോകത്തിലെ ആദ്യ പത്തിൽ എത്തിച്ചേരാനായത് രാജ്യത്തിന്റെ സാമ്പത്തിക ശക്തിയിലും മത്സരക്ഷമതയിലും ആഗോള വിശ്വാസം വർധിപ്പിക്കുന്നതാണെന്ന് യു.എ.ഇ വിദേശ വ്യാപാര മന്ത്രി ഥാനി അൽ സയൂദി വ്യക്തമാക്കി.
ഇന്ത്യ ഉൾപ്പെടെ 15 രാജ്യങ്ങളുമായി യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യ കരാർ ഇന്ത്യയുമായാണ് 2022ൽ ഒപ്പുവെച്ചത്. ഈ കരാറുകൾ വിപണി പ്രവേശനം എളുപ്പമാക്കുകയും കസ്റ്റംസ് നടപടികൾ ലളിതമാക്കുകയും വ്യാപാരം കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ആഗോള വ്യാപാര വളർച്ച 2026ൽ കുറയാമെന്ന് ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) മുന്നറിയിപ്പ് നൽകുന്നു. 2025ൽ 4.6 ശതമാനമായിരുന്ന ചരക്ക് വ്യാപാര വളർച്ച 2026ൽ 1.9 ശതമാനമായി താഴാനും, 2027ൽ 2.6 ശതമാനമായി ഉയരാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സേവന വ്യാപാര വളർച്ചയും 2026ൽ കുറയുകയും പിന്നീട് ഉയരുകയും ചെയ്യും.









































