ദുബൈ: ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം യു.എ.ഇയിൽ 36 അപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിചയക്കുറവും തെറ്റായ കണക്ക് കൂട്ടലും ഇത്തരം അപകടങ്ങളുടെ പ്രധാന കാരണങ്ങളാണെന്ന് അധികൃതർ വ്യക്തമാക്കി.
ഡ്രൈവിങിന് ആവശ്യമായ പരിശീലനമോ നിയമപരമായ അംഗീകാരമോ ഇല്ലാതെ യുവാക്കളായ ഡ്രൈവർമാർ വാഹനമോടിക്കുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തികൾ നിയമലംഘനം മാത്രമല്ല, റോഡ് സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന അപകട സാധ്യതകളെക്കുറിച്ചുള്ള അവബോധക്കുറവിന്റെ തെളിവുമാണെന്ന് മന്ത്രാലയം വിലയിരുത്തി.
യു.എ.ഇയിൽ അംഗീകാരമില്ലാത്ത വിദേശ ലൈസൻസുമായി വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യഘട്ടത്തിൽ 2,000 മുതൽ 10,000 ദിർഹം വരെ പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ കുറഞ്ഞത് മൂന്ന് മാസം തടവും 5,000 മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കാം. ചില കേസുകളിൽ ഈ ശിക്ഷകളിൽ ഏതെങ്കിലും ഒന്ന് മാത്രവും വിധിക്കാം.
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിന് മൂന്നു മാസം വരെ തടവും 5,000 മുതൽ 50,000 ദിർഹം വരെ പിഴയും ലഭിക്കും. ആവർത്തിച്ചാൽ ശിക്ഷ കൂടുതൽ കടുപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
റോഡ് സുരക്ഷ ഉറപ്പാക്കാൻ നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, യോഗ്യമായ പരിശീലനവും ലൈസൻസും ഇല്ലാതെ വാഹനമോടിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.








































