വേനൽച്ചൂടിൽ നിന്ന് ആശ്വാസമേകാൻ 5,000 ഹെൽത്ത് കിറ്റുകൾ വിതരണം ചെയ്യും; സുരക്ഷാ നിർദേശങ്ങളുമായി അധികൃതർ.
ദുബായ്:കടുത്ത വേനലിൽ റോഡിലിറങ്ങുന്ന ഡെലിവറി റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ‘സേഫ് ആൻഡ് ഹെൽത്തി സമ്മർ’ ക്യാമ്പയിന് തുടക്കമിട്ടു.
യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അപകടരഹിത വേനൽ’ (Summer Without Accidents) പദ്ധതിയുടെ ഭാഗമായാണ് ഓഗസ്റ്റ് മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ഈ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രമുഖ ഡെലിവറി പ്ലാറ്റ്‌ഫോമായ കീറ്റ (Keeta), ജുൽഫാർ (Julphar), പ്രൊട്ടക്ടോൾ ഹെൽത്ത് എന്നിവയുടെ സഹകരണത്തോടെ 5,000 ഹെൽത്ത് കിറ്റുകൾ റൈഡർമാർക്ക് വിതരണം ചെയ്യും.
അടിയന്തര വൈദ്യസഹായ സാമഗ്രികൾ, തണുപ്പ് നിലനിർത്തുന്ന കൂളിംഗ് ടവലുകൾ, ഹാൻഡ് ഫാനുകൾ, സൂര്യതാപത്തിൽ നിന്ന് സംരക്ഷണം നൽകുന്ന ഉൽപ്പന്നങ്ങൾ എന്നിവയടങ്ങിയതാണ് കിറ്റുകൾ. ഉയർന്ന താപനിലയും ആർദ്രതയും (humidity) നിലനിൽക്കുന്ന സമയത്ത് ജോലി ചെയ്യുന്ന റൈഡർമാർക്ക് ഉണ്ടാകാൻ സാധ്യതയുള്ള സൂര്യാഘാതം, നിർജ്ജലീകരണം എന്നിവ തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ശരീരത്തിൽ നിന്ന് രണ്ട് ശതമാനം ജലാംശം നഷ്ടപ്പെട്ടാൽ പോലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും പ്രതികരണ ശേഷിയെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ ഉദ്ധരിച്ച് ആർ.ടി.എ ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസി ട്രാഫിക് ഡയറക്ടർ അഹമ്മദ് അൽ ഖസൈമി വ്യക്തമാക്കി. ഇത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കാനും വിശ്രമിക്കാനും റൈഡർമാർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ഡെലിവറി മേഖലയിലെ ജീവനക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിട്ടും ആർ.ടി.എയുടെ നിരന്തര ഇടപെടലുകൾ കാരണം റോഡപകട മരണങ്ങളിൽ കുറവുണ്ടായിട്ടുണ്ട്. 2024-ൽ ഡെലിവറി ബൈക്ക് അപകടങ്ങളിൽ 35 മരണങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2025-ൽ ഇത് 33 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം മാത്രം 120-ലധികം ഫീൽഡ് ബോധവൽക്കരണ പരിപാടികളിലൂടെ പതിനേഴായിരത്തോളം റൈഡർമാരിലേക്ക് നേരിട്ടെത്താൻ ആർ.ടി.എയ്ക്ക് സാധിച്ചിരുന്നു.
ദുബായിൽ സേവനമനുഷ്ഠിക്കുന്ന എഴുപതിനായിരത്തിലധികം വരുന്ന ഡെലിവറി റൈഡർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള വിപുലമായ പദ്ധതികളാണ് ആർ.ടി.എ നടപ്പിലാക്കിവരുന്നത്. ബോധവൽക്കരണത്തിന് പുറമെ റൈഡർമാർക്കായി പ്രത്യേക ആരോഗ്യ പരിശോധനകളും ക്യാമ്പയിന്റെ ഭാഗമായി നടക്കും.










