കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വികസന വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്ന് അദ്ദേഹം വെല്ലുവിളിച്ചു.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നിർമിച്ച വീടുകളുടെ എണ്ണത്തിന് തുല്യമായതുപോലും പത്ത് വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ നിർമിച്ചിട്ടില്ലെന്ന് സതീശൻ ആരോപിച്ചു. വിവിധ വകുപ്പുകളുടെ കണക്കുകൾ തന്നെ ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ ‘നുണേശൻ’ എന്ന് വിളിച്ച് അപമാനിക്കുന്നതിലൂടെ സി.പി.എം രാഷ്ട്രീയമായി ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും, “മുഖ്യമന്ത്രി ‘നുണറായി’ ആണോ ഞാൻ ‘നുണേശൻ’ ആണോ എന്ന് ജനങ്ങൾ വിലയിരുത്തും” എന്നും സതീശൻ പറഞ്ഞു.
വയനാട് ദുരന്തബാധിതർക്കുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. സർക്കാർ പ്രഖ്യാപിച്ച വീടുകളിൽ ഇതുവരെ ആളുകൾ താമസം ആരംഭിച്ചിട്ടില്ലെന്നും, പുനരധിവാസ നടപടികൾ വൈകിയെന്നും ആരോപിച്ചു.
കോൺഗ്രസ് സ്വന്തം നിലയിൽ ഭൂമി വാങ്ങി വീടുകൾ നിർമ്മിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും, അവിടെ തടസ്സം സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെ അനുവദിക്കില്ലെന്നും സതീശൻ മുന്നറിയിപ്പ് നൽകി.
സംസ്ഥാന രാഷ്ട്രീയത്തിൽ ആരോപണ-പ്രതിയാരോപണങ്ങൾ ശക്തമാകുന്നതിനിടെ, വിഷയത്തിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് സാധ്യതയുണ്ട്.








































