ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അനിശ്ചിതത്വം ഉയർത്തി, ലോക്ഭവൻ വിജയിയുടെ ഭൂരിപക്ഷം ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിച്ചാൽ മാത്രമേ ജോസഫ് വിജയ്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കൂ എന്നും ഗവർണറുടെ ഓഫീസ് അറിയിച്ചതായാണ് വിവരം.
ടി.വി.കെ വൃത്തങ്ങൾ ശനിയാഴ്ച രാവിലെ 11 മണിക്ക് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, നിലവിലെ സാഹചര്യം അനുസരിച്ച് ചടങ്ങ് അനിശ്ചിതത്വത്തിലായി. ഗവർണർക്ക് ഇതുവരെ 116 എം.എൽ.എമാരുടെ പിന്തുണക്കത്ത് മാത്രമാണ് ലഭിച്ചിരിക്കുന്നത്.
തമിഴക വെട്രി കഴകം (ടി.വി.കെ)ക്ക് 107 എം.എൽ.എമാരും, കോൺഗ്രസിന് അഞ്ച് എം.എൽ.എമാരും, സി.പി.എം, സി.പി.ഐ എന്നീ ഇടതുപാർട്ടികൾക്ക് രണ്ട് വീതം എം.എൽ.എമാരുമാണ് പിന്തുണ പ്രഖ്യാപിച്ച് കത്തുകൾ സമർപ്പിച്ചത്. ഇതോടെ ആകെ 116 പേരുടെ പിന്തുണയാണ് രേഖാമൂലം നിലവിലുള്ളത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 118 എന്ന സംഖ്യയിലേക്ക് ഇനിയും രണ്ട് എം.എൽ.എമാരുടെ പിന്തുണ കുറവാണെന്നാണ് ഗവർണറുടെ നിലപാട്.
വി.സി.കെ, മുസ്ലിം ലീഗ് പിന്തുണ പ്രഖ്യാപിക്കുന്നതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർനെ കണ്ട വിജയ് 120 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. തുടർന്ന് ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്ന വിവരങ്ങളും പുറത്ത് വന്നിരുന്നു. എന്നാൽ ഗവർണർ ആവശ്യപ്പെട്ട രേഖാമൂലത്തിലുള്ള ഭൂരിപക്ഷം തെളിയിക്കാത്തതിനാൽ, സത്യപ്രതിജ്ഞക്ക് ക്ഷണം ലഭിച്ചിട്ടില്ല.
ഗവർണറെ കണ്ടതിന് പിന്നാലെ വിജയ് സി.പി.എം, സി.പി.ഐ ഓഫീസുകൾ സന്ദർശിച്ച് പിന്തുണയ്ക്ക് നന്ദി അറിയിച്ചിരുന്നു. ഇതിനുമുമ്പ് രണ്ടു തവണ സർക്കാർ രൂപവത്കരിക്കാൻ അനുമതി തേടിയെങ്കിലും ആവശ്യമായ സംഖ്യ തെളിയിക്കാത്തതിനാൽ ഗവർണർ അപേക്ഷകൾ തിരിച്ചയച്ചിരുന്നു.
തമിഴ്നാട്ടിലെ 234 അംഗ നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 118 അംഗങ്ങളുടെ പിന്തുണ നിർണായകമാണ്. അതിനാൽ അടുത്ത മണിക്കൂറുകളിൽ നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളാണ് സംസ്ഥാനത്തിന്റെ ഭരണരൂപീകരണത്തെ നിർണയിക്കുക.








































