ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് വലിയ തിരിച്ചടി. 2026 ഏഷ്യൻ ഗെയിംസിനുള്ള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിൽ നിന്ന് റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ താരത്തെ ഒഴിവാക്കി.
ഫെഡറേഷൻ പുതുതായി നടപ്പിലാക്കിയ സെലക്ഷൻ മാനദണ്ഡങ്ങൾ പ്രകാരം 2025, 2026 വർഷങ്ങളിൽ നടന്ന മത്സരങ്ങളിൽ മെഡൽ നേടിയ താരങ്ങൾക്ക് മാത്രമേ ട്രയൽസിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. 2024 പാരീസ് ഒളിമ്പിക്സ് ശേഷം വിനേഷ് മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലാത്തതിനാൽ ഈ മാനദണ്ഡം താരത്തിന് തിരിച്ചടിയായി.
എന്നാൽ, തന്റെ തിരിച്ചുവരവ് തടയാൻ ഫെഡറേഷൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് വിനേഷ് ആരോപിച്ചു. നാഷണൽ ഓപ്പൺ റാങ്കിങ് ടൂർണമെന്റിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചപ്പോൾ പോർട്ടൽ പ്രവർത്തിച്ചില്ലെന്നും പിന്നീട് വൈകിയാണ് രജിസ്ട്രേഷൻ അനുവദിച്ചതെന്നും താരം പറഞ്ഞു. ഫെഡറേഷൻ കപ്പിലും പങ്കെടുക്കാൻ കഴിയാത്ത വിധത്തിൽ അവസാന നിമിഷം മാനദണ്ഡങ്ങൾ മാറ്റിയതായും ആരോപിച്ചു.
ഇതിനിടെ, മുൻ ഫെഡറേഷൻ അധ്യക്ഷനായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെയുള്ള ലൈംഗികാരോപണ കേസിൽ താനും ഇരയാണെന്ന് വിനേഷ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. കോടതിയിൽ നിലനിൽക്കുന്ന കേസിൽ പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാളാണെന്ന് ആദ്യമായാണ് താരം പരസ്യമായി വ്യക്തമാക്കിയത്.
നിലവിലെ ഫെഡറേഷൻ നേതൃത്വം മുൻ അധ്യക്ഷന്റെ സ്വാധീനത്തിലാണ് പ്രവർത്തിക്കുന്നതെന്നും സഞ്ജയ് സിങ് മുഖേന നിയന്ത്രണം തുടരുന്നുവെന്നും വിനേഷ് ആരോപിച്ചു. കായിക മന്ത്രാലയവും സർക്കാരും വിഷയത്തിൽ ഇടപെടുന്നില്ലെന്നും താരം വിമർശിച്ചു.
2023-ൽ ഡൽഹി ജന്തർ മന്തറിൽ നടന്ന ഗുസ്തി താരങ്ങളുടെ സമരത്തിൽ വിനേഷ് മുൻനിരയിൽ നിന്നിരുന്നു. സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ തുടങ്ങിയ പ്രമുഖരും സമരത്തിൽ പങ്കെടുത്തിരുന്നു.
2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ വിനേഷ്, 18 മാസത്തെ ഇടവേളയ്ക്ക് ശേഷം കരിയറിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദങ്ങളും വിലക്കും നേരിടുന്നത്.














































