ക്ലബ്ബിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു ചർച്ചകളും നടന്നിട്ടില്ലെന്ന് ഡോ. ഷംഷീർ വയലിലിന്റെ ഓഫീസ് വ്യക്തമാക്കി.
കൊച്ചി, ഓഗസ്റ്റ് 1 : ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് വ്യക്തമാക്കി.
ക്ലബ്ബ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിപിഎസ് ഹെൽത്തോ ഗ്രൂപ്പ് ചെയർമാൻ ഡോ. ഷംഷീർ വയലിലോ യാതൊരുവിധ നടപടികളുടെയോ ചർച്ചകളുടെയോ ഭാഗമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ പോർട്ടലുകളിലും ഉയർന്നുവന്ന ഊഹാപോഹങ്ങൾക്ക് മറുപടിയായാണ് മാനേജ്‌മെന്റ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബ്ലാസ്റ്റേഴ്‌സിന്റെ ഉടമസ്ഥാവകാശത്തിൽ മാറ്റം വരുന്നുവെന്നും പ്രമുഖ പ്രവാസി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള വിപിഎസ് ഗ്രൂപ്പ് ക്ലബ്ബ് വാങ്ങാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിൽ യാതൊരു വാസ്തവവുമില്ലെന്ന് കമ്പനി പ്രതിനിധികൾ വ്യക്തമാക്കി.
2014-ൽ ആരംഭിച്ചതുമുതൽ ദശലക്ഷക്കണക്കിന് ആരാധകരുള്ള ഐ.എസ്.എല്ലിലെ പ്രമുഖ ഫ്രാഞ്ചൈസിയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ വിപിഎസ് ഗ്രൂപ്പുമായി ഓഹരി കൈമാറ്റത്തെക്കുറിച്ചോ ക്ലബ്ബ് നടത്തിപ്പിനെക്കുറിച്ചോ യാതൊരുവിധ ആശയവിനിമയവും നടന്നിട്ടില്ലെന്നും അത്തരം വ്യാജ വാർത്തകൾ തള്ളിക്കളയണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.










