അബുദാബി: അബുദാബിയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ക്ഷേത്രത്തില്‍ പ്രഥമ ശിലാ സ്ഥാപന്‍ സപ്താഹത്തിന് തുടക്കമായതായി ക്ഷേത്ര ഭരണസമിതി പത്രക്കുറിപ്പിൽ അറിയിച്ചു. സപ്താഹ ചടങ്ങ് നവംബർ 16 വരെ നീണ്ടുനിൽക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്ര മാതൃകയിലാണ് ക്ഷേത്രനിർമ്മാണം പുരോഗമിക്കുന്നത്. കൊത്തുപണികള്‍ പൂര്‍ത്തിയാക്കിയ പുണ്യ ശിലകള്‍ ക്ഷേത്രത്തിന്റെ അഞ്ച് മീറ്റര്‍ ഉയരമുള്ള സ്തംഭത്തില്‍ സ്ഥാപിക്കുന്ന ചടങ്ങുകള്‍ പൂജ്യ ബ്രഹ്മവിഹാരി ദാസ് സ്വാമിയുടെയും വിശുദ്ധ പുരുഷൻമാരുടെയും 300-ലധികം വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിലാണ് നടന്നത്. കൂടാതെ ലോകമെമ്പാടുമുള്ള ഭക്തർ, സന്നദ്ധപ്രവർത്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരും ഇതിന് സാക്ഷ്യം വഹിക്കാൻ ഓൺലൈനിലും പങ്കെടുത്തിരുന്നു.
ഇന്ത്യയില്‍ വച്ച് 2000ത്തിലേറെ വിദഗ്ധ കൊത്തുപണിക്കാര്‍ ചേര്‍ന്നാണ് ഇവിടേക്കുള്ള രൂപകല്‍പ്പന ചെയ്തത്. അതിനു ശേഷം അവ ചെറിയ ഭാഗങ്ങളായി യുഎഇയില്‍ എത്തിക്കുകയായിരുന്നു. ക്ഷേത്രത്തൂണുകളില്‍ ഈ ശിലകള്‍ സ്ഥാപിക്കുന്നതിനായി 17 കൊത്തുപണി വിദഗ്ധര്‍ അബുദാബിയില്‍ എത്തിയിട്ടുണ്ട്. 2018ല്‍ നിര്‍മാണം തുടങ്ങിയ ക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗം മുന്നോട്ടു നീങ്ങുകയാണെന്ന് ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ തലവന്‍ സ്വാമി ബ്രഹ്മവിഹാരി ദാസ് അറിയിച്ചു. ഓരോ കല്ലുകളിലും കൊത്തിവച്ചിരിക്കുന്നത് മതസൗഹാര്‍ദ്ദത്തിന്റെയും സഹിഷ്ണുതയുടെയും കഥകളും മാനുഷിക മൂല്യങ്ങളുടെ പാഠങ്ങളുമാണ്. ക്ഷേത്രനിര്‍മ്മാണത്തിന് സഹായിച്ച എല്ലാവര്ക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.