യു എ ഇയിൽ നിരീക്ഷണക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് കർശന താക്കീതുമായി പോലീസ്. കഴിഞ്ഞ വെള്ളിയാഴ്ച ഷാർജയിലെ പാർക്കിങ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽവെച്ച് അറബ് യുവതിയെ ഒരാൾ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. സംഭവം നടന്ന് രണ്ടുമണിക്കൂറിനകംതന്നെ പോലീസ് പ്രതിയെ പിടികൂടുകയുംചെയ്തു. പാർക്കിങ് സ്ഥലത്തെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പലരും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റത്തി നെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളും വിഡിയോകളും പരസ്യപ്പെടുത്തുന്നത് മരിച്ചയാളുടെ കുടുംബത്തിന് മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതോടൊപ്പം സാമൂഹികമൂല്യ ങ്ങൾക്ക് എതിരാണെന്നും പോലീസ് പറഞ്ഞു. കൂടാതെ ഇത്തരം പ്രവർത്തികൾ ജനങ്ങളിൽ ഭീതിപടർത്തുകയും ചെയ്യും. കുറ്റകൃത്യങ്ങളുടെയോ അപകടങ്ങളുടെയോ വീഡിയോകളും ചിത്രങ്ങളും പരസ്യപ്പെടുത്തുന്നത് ഫെഡറൽ നിയമപ്രകാരം ശിക്ഷാർഹമാണ്. യു.എ.ഇ. സൈബർ കുറ്റകൃത്യനിയമത്തിലെ 44-ാം വകുപ്പിൽ ഇത് പരാമർശിച്ചിട്ടുണ്ട്. അപകടങ്ങളിലോ ദുരന്തങ്ങളിലോ മരിച്ചവർ, ഇരയായവർ, പരിക്കേറ്റവർ എന്നിവരുടെ ചിത്രങ്ങൾ പരസ്യപ്പെടുത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.