കൊച്ചി: വാണിജ്യ പാചകവാതകത്തിന്റെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്ച്.ആർ.എ) ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ, കാന്റീനുകൾ എന്നിവ ഇന്ന് 24 മണിക്കൂർ അടച്ചിടും.
ഓൺലൈൻ ഭക്ഷണ വിതരണം ഉൾപ്പെടെ എല്ലാ സേവനങ്ങളും നിർത്തിവെക്കുമെന്ന് സംഘടന അറിയിച്ചു. പാചകവാതക വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം കമ്പനികളുടെ ഓഫീസുകൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കുമുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും.
സമരത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം സമര വിവരം അറിയാതെ പതിവുപോലെ രാവിലെ ഹോട്ടലുകളും ബേക്കറികളും തേടി എത്തിയവർക്ക് നിരാശയായിരുന്നു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലാണ് കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
ഗ്യാസ് വില വർധന ചെറുകിട വ്യാപാരികളെ തളർത്തുന്നതായും, വില നിയന്ത്രണം അനിവാര്യമാണെന്നും സംഘടനകൾ വ്യക്തമാക്കി.







































