അബുദാബി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പുതിയ അധ്യയന രീതിയെക്കുറിച്ചുള്ള നിർണായക പ്രഖ്യാപനം നാളെ (മേയ് 10) വൈകിട്ട് ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. നേരിട്ടുള്ള പഠനമാണോ, ഓൺലൈൻ സംവിധാനമാണോ, അല്ലെങ്കിൽ മിശ്രരീതിയാണോ എന്നതിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തി ബന്ധപ്പെട്ട വകുപ്പുകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. വിദ്യാർത്ഥികളുടെ സുരക്ഷയും പഠനത്തിന്റെ തുടർച്ചയും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പുതിയ സംവിധാനം രൂപപ്പെടുത്തുന്നതെന്ന് മന്ത്രാലയങ്ങൾ വ്യക്തമാക്കി.
അതേസമയം, രാജ്യാന്തര മൂല്യനിർണയ പരീക്ഷകളും മറ്റ് പ്രധാന പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം നേരിട്ടുതന്നെ നടക്കും. പ്രായോഗിക പരിശീലനം ആവശ്യമായ കോഴ്സുകൾക്കും ക്ലിനിക്കൽ ട്രെയിനിംഗിനും ഇൻ-പേഴ്സൺ പഠനം തുടരുമെന്നും അറിയിച്ചു.
സാഹചര്യങ്ങൾക്കനുസരിച്ച് പഠനരീതികളിൽ മാറ്റം വരുത്താൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
പുതിയ വിദ്യാഭ്യാസ കലണ്ടറിലെ ക്രമീകരണങ്ങളും സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമേ പ്രഖ്യാപിക്കൂ എന്നതാണ് നിലവിലെ നിലപാട്.







































