തിരുവനന്തപുരം: പുതുതായി അധികാരമേൽക്കുന്ന യു.ഡി.എഫ് സർക്കാരിനെ കാത്തിരിക്കുന്നത് ‘പി.എം ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട വലിയ വെല്ലുവിളിയാണ്. മുൻ സർക്കാരിനെ വിവാദത്തിലാഴ്ത്തിയ ഈ പദ്ധതിയിൽ പുതിയ സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.
പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെതിരെ മുൻപ് തന്നെ രാഷ്ട്രീയ വിവാദം ഉയർന്നിരുന്നു. മന്ത്രിസഭയിലോ മുന്നണിയിലോ വിശദമായ ചർച്ചകളില്ലാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി കരാർ ഒപ്പിട്ടതിനെതിരെ സി.പി.ഐ പരസ്യമായി രംഗത്തെത്തിയിരുന്നു.
വിവാദം രൂക്ഷമായതോടെ പദ്ധതി താൽക്കാലികമായി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ മുൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് കേരളം കത്ത് നൽകുകയും ചെയ്തു. തുടർന്ന് പദ്ധതി പഠിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചെങ്കിലും ഒരു യോഗം പോലും ചേർന്നിട്ടില്ല.
പദ്ധതിയിൽ ഒപ്പുവെച്ചതിന് പിന്നാലെ 2025-26 വർഷത്തേക്കുള്ള സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിലെ ഒരു ഗഡു അനുവദിച്ചിരുന്നു. എന്നാൽ പദ്ധതി നിർത്തിവെക്കുന്നതായി അറിയിച്ചതോടെ ശേഷിക്കുന്ന തുക തടഞ്ഞു. 2023 മുതൽ ഏകദേശം ₹1100 കോടി രൂപയാണ് ഈ സാഹചര്യത്തിൽ ലഭിക്കാതെ പോയത്.
2022 മുതൽ 2027 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്ത സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക ഫണ്ടുകൾ അനുവദിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ഘടകം.
മിക്ക സംസ്ഥാനങ്ങളും പദ്ധതിയിൽ ചേർന്ന സാഹചര്യത്തിൽ കാലാവധി നീട്ടാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സമഗ്രശിക്ഷ ഫണ്ടുകൾ തടസ്സപ്പെടാതിരിക്കാനായി പുതിയ സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ടിവരും.
ധാരണാപത്രത്തിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയതും വിവാദങ്ങൾക്ക് കാരണമായി. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
സമഗ്രശിക്ഷ ഫണ്ടുകൾ തടയപ്പെട്ടാൽ സ്കൂളുകളിൽ സൗജന്യ പാഠപുസ്തകങ്ങൾ, യൂണിഫോം എന്നിവയുടെ വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിദ്യാഭ്യാസ രംഗത്തെ ആശങ്ക.








































