മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിൽ കളിക്കുന്നതിനിടെ തോട്ടിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുട്ടികൾ മരിച്ചു. കീഴ്ശ്ശേരി സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഫൗസാൻ (4), മേൽമുറി സ്വദേശി അഫ്സൽ അലിയുടെ മകൻ ആദിൽ ഫിറാഷ് (7) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഉച്ചയ്ക്ക് ശേഷം കുട്ടികളെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് വീടിന് സമീപമുള്ള തോട്ടിൽ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്.
ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച മലപ്പുറം മേഖലയിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് തോട്ടിൽ നീരൊഴുക്ക് ശക്തമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
കളിക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടികൾ തോട്ടിലേക്ക് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. കുരുന്നുകളുടെ വേർപാട് നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി.









































