കോഴിക്കോട്: ചൂടുകൂടിയതിനാൽ പാമ്പുകടിയിൽ ശമനമില്ലാതെ സംസ്ഥാനം. കുറ്റ്യാടി മുണ്ടക്കുറ്റിയിൽ കിടപ്പുമുറിയിലെ തലയണക്കടിയിൽനിന്ന് ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. മീത്തലെ കാപ്പുമ്മൽ രമേശന്റെ വീട്ടിൽനിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
ഒരു വയസ്സുള്ള മകനും എട്ടു വയസ്സുള്ള മകളും കിടന്നുറങ്ങിയ കട്ടിലിന്റെ തലയണക്ക് അടിയിൽനിന്ന് ഞായറാഴ്ച രാവിലെയാണ് പാമ്പിനെ കണ്ടത്. ആദ്യം തലയണക്ക് അടിയിലാണ് ഒരു പാമ്പിനെ കണ്ടത്. അതിനെ മാറ്റിയ ശേഷം എട്ടു വയസ്സുള്ള കുട്ടി ബാത്ത് റൂമിൽ കയറിയപ്പോൾ അവിടെയും ഒരു ശംഖുവരയൻ പാമ്പിനെ കണ്ടെത്തി. രണ്ടു പാമ്പുകളെ കണ്ടെത്തിയതോടെ രമേശൻ വീടിന്റെ മറ്റു റൂമുകൾ പരിശോധിക്കുമ്പോൾ വീണ്ടും ഒരു പാമ്പിനെ കൂടി കണ്ടെത്തുകയായിരുന്നു. രാത്രിയിൽ പ്രദേശശവാസികളെത്തി വീടും പരിസരവും ഒന്നുകൂടി പരിശോധിച്ചപ്പോൾ രണ്ട് ശംഖുവരയൻ പാമ്പുകളെ കൂടി കണ്ടെത്തി.
ഇതിനിടെ, പേരാമ്പ്രയിൽ 36കാരിയായ യുവതിക്ക് പാമ്പുകടിയേറ്റു. കണ്ണിപ്പൊയിൽ സ്വദേശിനിയായ അഞ്ജലിക്കാണ് കടിയേറ്റത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് നിഗമനം. പിന്നീട് പാമ്പിനെ വീട്ടിലെ ശുചിമുറിയിൽ കണ്ടെത്തി.
അഞ്ജലിയെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവതി അപകടനില തരണം ചെയ്തതായി കുടുംബം അറിയിച്ചു.
ചൂട് കൂടുന്നതോടെ പാമ്പുകൾ വീടുകളിലേക്ക് കയറുന്ന സംഭവങ്ങൾ വർധിക്കുന്നതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.










































