ദുബൈ: ലോക വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധന. അമേരിക്കൻ ഡോളറിന്റെ മൂല്യം താഴ്ന്നതും എണ്ണവിലയിൽ ഉണ്ടായ ഇടിവും സ്വർണവില ഉയരാൻ കാരണമായതായി വിപണി വിദഗ്ധർ വിലയിരുത്തുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരുടെ ശ്രദ്ധ സ്വർണത്തിലേക്ക് തിരിയാൻ ഇടയാക്കി.
തിങ്കളാഴ്ച രാവിലെ നടന്ന വ്യാപാരത്തിൽ സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 1.1 ശതമാനം ഉയർന്ന് 4,559.29 ഡോളറിലെത്തി. ജൂൺ മാസത്തെ യു.എസ്. ഗോൾഡ് ഫ്യൂച്ചേഴ്സ് വിലയും 0.8 ശതമാനം വർധിച്ച് 4,560.30 ഡോളറിലെത്തി.
വെള്ളി ഉൾപ്പെടെയുള്ള മറ്റ് വിലപിടിപ്പുള്ള ലോഹങ്ങളുടെയും വിലയിൽ ശ്രദ്ധേയമായ വർധന രേഖപ്പെടുത്തി. സ്പോട്ട് സിൽവർ 2.8 ശതമാനം ഉയർന്ന് ഔൺസിന് 77.61 ഡോളറിലെത്തി. പ്ലാറ്റിനം 1.9 ശതമാനം ഉയർന്ന് 1,958.35 ഡോളറായപ്പോള്‍, പല്ലാഡിയം 2.3 ശതമാനം വർധിച്ച് 1,379.31 ഡോളറിലെത്തി.
ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെയും ജിയോപൊളിറ്റിക്കൽ നീക്കങ്ങളിലെയും അനിശ്ചിതത്വം കാരണം നിക്ഷേപകർ സുരക്ഷിത നിക്ഷേപ മാർഗമായി സ്വർണത്തെ കൂടുതൽ ആശ്രയിക്കുന്നതായാണ് വിപണി നിരീക്ഷകർ പറയുന്നത്.








































