തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സീറ്റ് ക്ഷാമ പ്രശ്നങ്ങൾക്ക് പരിഹാരമായി സർക്കാർ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചു. സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ ആനുപാതികമായി സീറ്റ് വർധന അനുവദിച്ചും കഴിഞ്ഞ വർഷങ്ങളിൽ പ്രവർത്തിച്ചിരുന്ന താൽക്കാലിക ബാച്ചുകൾ ഈ അധ്യയന വർഷവും തുടരാനുമുള്ള ഉത്തരവാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
കഴിഞ്ഞ വർഷം അനുവദിച്ചിരുന്ന 314 താൽക്കാലിക ബാച്ചുകളിൽ 313 ബാച്ചുകൾ തുടരാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇതോടൊപ്പം മുൻപ് ഷിഫ്റ്റ് ചെയ്തിരുന്ന 38 ബാച്ചുകളും ഈ വർഷം തുടരും. പ്ലസ് വൺ പ്രവേശന സമയത്ത് ഓരോ വർഷവും ഉയരുന്ന സീറ്റ് ക്ഷാമം പരിഹരിക്കാനാണ് ഈ നടപടി.
തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്. ഇതേ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനയും അനുവദിച്ചു.
അതേസമയം കൊല്ലം, തൃശൂർ ജില്ലകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധന നടപ്പാക്കും. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലും സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് 20 ശതമാനം സീറ്റ് വർധന അനുവദിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകൾ ഒഴികെയുള്ള അഞ്ച് താലൂക്കുകളിലെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം അധിക സീറ്റുകൾ അനുവദിക്കാനാണ് തീരുമാനം.
പുതിയ ഉത്തരവ് പ്രകാരം 30 ശതമാനം സീറ്റ് വർധന ലഭിക്കുന്ന ബാച്ചുകളിൽ പരമാവധി 65 വിദ്യാർഥികൾക്കും 20 ശതമാനം വർധന ലഭിക്കുന്ന ബാച്ചുകളിൽ 60 വിദ്യാർഥികൾക്കും പ്രവേശനം നൽകും.
സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് മേഖലകളിലെ സീറ്റ് വർധനയും താൽക്കാലിക ബാച്ചുകളും ഉൾപ്പെടുത്തി സംസ്ഥാനത്ത് ആകെ 4,39,184 പ്ലസ് വൺ സീറ്റുകൾ ഈ വർഷം ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശ്വാസമായാണ് പുതിയ തീരുമാനം വിലയിരുത്തപ്പെടുന്നത്.













































