ദുബായ് : യുഎഇയിലെ മുസ്‌ലിം പള്ളികളിൽ ജുമുഅ ഖുതുബയും നമസ്‌കാരവും ഉച്ചയ്ക്ക് 12.45ന് എന്ന പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നു. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ(02) മുതലാണ് രാജ്യവ്യാപകമായി ഈ മാറ്റം നടപ്പാകുന്നത്. യുഎഇ ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് ജനറൽ അതോറിറ്റിയാണ് ഏഴ് എമിറേറ്റുകളിലുമായി ആയിരക്കണക്കിന് പള്ളികളിലെ പ്രാർഥനാ സമയം ഏകീകരിച്ച് ഉത്തരവിറക്കിയത്. ഖുതുബ പൂർണമായും കേൾക്കാൻ സാധിക്കുന്ന തരത്തിൽ വിശ്വാസികൾ കൃത്യസമയത്ത് പള്ളികളിലെത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.രാജ്യത്തുടനീളം ഒരേസമയം പ്രാർഥന ക്രമീകരിക്കുന്നതിലൂടെ മതപരമായ മാർഗനിർദേശങ്ങൾ എല്ലാവരിലും ഒരുപോലെ എത്തിക്കാനും സാമൂഹികമായ ഏകോപനം എളുപ്പമാക്കാനും സാധിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പുതിയ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ തടസ്സങ്ങളില്ലാതെ ജുമുഅ നമസ്‌കാരത്തിൽ പങ്കെടുക്കാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ദൈനംദിന ജീവിതം ലളിതമാക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.2026-നെ യുഎഇ ‘കുടുംബ വർഷം’ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള സമയം കൂടുതൽ ഫലപ്രദമായി വിനിയോഗിക്കാൻ പുതിയ സമയക്രമം സഹായിക്കും. വെള്ളിയാഴ്ചകളിലെ ദിനചര്യകൾ കൃത്യമായി പ്ലാൻ ചെയ്യാനും കുടുംബവുമൊത്ത് സമയം ചെലവഴിക്കാനും ഈ പരിഷ്‌കാരം പിന്തുണ നൽകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.


























