പറന്നുയർന്ന വിമാനത്തിന്റെ എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച മുപ്പത്താറുകാരനെ സഹയാത്രികരും ജീവനക്കാരും ചേര്‍ന്ന് തടഞ്ഞു; കൊച്ചിയിലെത്തിയ ഉടൻ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു.
കൊച്ചി : ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്ന Batik Air (OD 231) വിമാനത്തിൽ എമർജൻസി എക്സിറ്റ് വാതിലിന്റെ ഗ്ലാസ് പാനൽ ചവിട്ടിപ്പൊട്ടിക്കുകയും വാതിൽ തുറക്കാൻ ശ്രമിക്കുകയും ചെയ്ത യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് കൂട്ടനാട് സ്വദേശിയും നിലവിൽ ശ്രീമൂലനഗരത്തിൽ താമസക്കാരനുമായ ജംഷീർ അത്താണിക്കൽ (36) ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി ക്വാലാലംപൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട OD231 ബോയിങ് 737 വിമാനത്തിലായിരുന്നു സംഭവം. രാത്രി 9.30-നും 11.05-നും ഇടയിൽ വിമാനം ആകാശത്തുയർന്നു പറക്കുമ്പോഴാണ് ഇയാൾ അക്രമസ്വഭാവം കാട്ടിയത്.
എമർജൻസി എക്സിറ്റ് വരിയിലെ 12A സീറ്റിലിരുന്ന ജംഷീർ, വിമാന ജീവനക്കാരുടെ നിർദേശങ്ങൾ ലംഘിക്കുകയും എമർജൻസി എക്സിറ്റിന്റെ ഉള്ളിലെ വിൻഡോ പാനൽ കാലുകൊണ്ട് ചവിട്ടിപ്പൊട്ടിക്കുകയുമായിരുന്നു. തുടർന്ന് എമർജൻസി വാതിൽ തുറക്കാൻ ശ്രമിക്കുകയും ഒപ്പമുള്ള യാത്രക്കാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിമാനത്തിനുള്ളിൽ ഭീതി പടർന്നതോടെ, ക്യാബിൻ ക്രൂവും സഹയാത്രികരും ചേർന്ന് ഇയാളെ ബലമായി കീഴടക്കി നിയന്ത്രണത്തിലാക്കി. വ്യാഴാഴ്ച പുലർച്ചെ 2.40-ഓടെ വിമാനം കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ലാൻഡിങ്ങിന് പിന്നാലെ സി.ഐ.എസ്.എഫ് (CISF) ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പ്രവേശിച്ച് ജംഷീറിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു.
ബാറ്റിക് എയർ സെക്യൂരിറ്റി ഇൻ-ചാർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 351(3) (ക്രിമിനൽ ഭീഷണി), എയർക്രാഫ്റ്റ് ആക്ടിലെ സെക്ഷൻ 11A (വ്യോമയാന സുരക്ഷാ നിർദേശങ്ങൾ ലംഘിക്കൽ), കേരള പോലീസ് ആക്ടിലെ സെക്ഷൻ 118(e) (പൊതുജനസുരക്ഷ അപകടത്തിലാക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
വിമാനത്തിന്റെ തകരാറിലായ വിൻഡോ പാനൽ വിദഗ്ധ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും ശേഷം സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനെ തുടർന്ന് വിമാനം സർവീസ് പുനരാരംഭിച്ചു.









