ലോകകപ്പ് ആവേശം ശക്തമാകുന്നതിനിടെ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ പരിക്ക് ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. വലതു കാലിന് പരിക്കേറ്റ നെയ്മർ ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
പരിക്കിനെ തുടർന്ന് ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരങ്ങളിലും ജൂൺ 14ന് മൊറോക്കോയ്‌ക്കെതിരേ നടക്കുന്ന ബ്രസീലിന്റെ ആദ്യ ഗ്രൂപ്പ് മത്സരത്തിലും നെയ്മർ കളിക്കാനിടയില്ലെന്നാണ് സൂചന. പരിശീലന സെഷനിൽ താരം പങ്കെടുത്തിരുന്നില്ല. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
സാന്റോസ് ക്ലബ്ബിനായി കളിക്കുന്നതിനിടെയായിരുന്നു നെയ്മറിന് പരിക്കേറ്റത്. കഴിഞ്ഞ രണ്ടര വർഷത്തിലേറെയായി തുടർച്ചയായ പരിക്കുകൾ താരത്തെ അലട്ടുകയാണ്. ഇതോടെ ലോകകപ്പ് ടീമിൽ നെയ്മർ ഇടംപിടിക്കുമോയെന്ന ആശങ്ക ഫുട്ബോൾ ലോകത്ത് നേരത്തേ ഉയർന്നിരുന്നു.
34കാരനായ നെയ്മറിന് ഇത് നാലാമത്തെ ലോകകപ്പാണ്. ബ്രസീൽ ദേശീയ ടീമിനായി 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടിയ താരം രാജ്യത്തിന്റെ ഏറ്റവും നിർണായക താരങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്നു. എന്നാൽ 2023ന് ശേഷം ദേശീയ ടീമിനായി അദ്ദേഹം കളിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഇത്തരം സാഹചര്യത്തിനിടയിലും ബ്രസീൽ മുഖ്യപരിശീലകൻ കാർലോ ആൻസലോട്ടി നെയ്മറെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലായിരുന്നു. എന്നാൽ പുതിയ പരിക്ക് ടീമിന്റെ തയ്യാറെടുപ്പുകൾക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.







































