യുഎഇ:ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ ദേശീയ എണ്ണടാങ്കറുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ യുഎഇ വിദേശകാര്യ മന്ത്രാലയം ഏറ്റവും ശക്തമായ ഭാഷയിൽ അപലപിച്ചു. ഒമാൻ പ്രാദേശിക സമുദ്ര അതിർത്തിയിലൂടെ കടന്നുപോകുകയായിരുന്ന ‘മൊംബാസ’, ‘അൽ ബഹിയ’ എന്നീ എണ്ണടാങ്കറുകൾക്ക് നേരെയാണ് ഇറാന്റെ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണമുണ്ടായത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും അന്താരാഷ്ട്ര സമുദ്രഗതാഗത സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന യുഎൻ രക്ഷാസമിതി പ്രമേയം 2817-ന്റെയും നഗ്നമായ ലംഘനമാണിതെന്ന് യുഎഇ വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോർമുസ് കടലിടുക്ക് സാമ്പത്തിക ബ്ലാക്ക്മെയിലിംഗിനായി ഉപയോഗിക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മേഖലയിലെ സമുദ്ര സുരക്ഷയ്ക്കും ആഗോള ഊർജ്ജ സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രകോപനങ്ങൾ ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം, മരണപ്പെട്ട ഇന്ത്യൻ ജീവനക്കാരന്റെ കുടുംബത്തെയും ഇന്ത്യൻ സർക്കാരിനെയും അനുശോചനം അറിയിച്ചു.















