മക്ക: ഈ വർഷത്തെ ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കിയതായി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ പ്രഖ്യാപിച്ചു. സുരക്ഷ, മികച്ച സംഘാടനം, വിപുലമായ സേവനങ്ങൾ, കൃത്യമായ ആസൂത്രണം എന്നിവയുടെ സമന്വയത്തിലൂടെയാണ് തീർഥാടകർക്ക് സുഗമവും സുരക്ഷിതവുമായി ഹജ്ജ് കർമങ്ങൾ നിർവഹിക്കാൻ സാധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദൈവാനുഗ്രഹത്തോടൊപ്പം സൗദി ഭരണകൂടത്തിന്റെ ശക്തമായ പിന്തുണയും കൃത്യമായ മാർഗനിർദേശങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജ് നിർവഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലും സൂക്ഷ്മമായ ആസൂത്രണവും മുൻകരുതലുകളും ഫലപ്രദമായ നടപ്പാക്കലും ഉറപ്പാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർഥാടകരെ സേവിക്കുന്നതിനുള്ള സൗദി അറേബ്യയുടെ ആത്മാർത്ഥതയും പ്രതിബദ്ധതയും ഈ വർഷത്തെ ഹജ്ജ് സീസണിലൂടെ വ്യക്തമായി പ്രകടമായതായി അമീർ സഊദ് ബിൻ മിശ്അൽ പറഞ്ഞു. വിവിധ സർക്കാർ വകുപ്പുകളും പങ്കാളിത്ത സ്ഥാപനങ്ങളും നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് ഈ വിജയത്തിന് അടിത്തറയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുണ്യസ്ഥലങ്ങളിലെ ജനക്കൂട്ട നിയന്ത്രണത്തിൽ സൗദി അറേബ്യയുടെ സാങ്കേതിക മികവും സംഘാടന ശേഷിയും ഇത്തവണ വീണ്ടും തെളിയിക്കപ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ സാധിച്ചു. സ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രത കാത്തുസൂക്ഷിച്ചുകൊണ്ട് പൂർണ സുരക്ഷയിലും ശാന്തതയിലുമാണ് ഹാജിമാർ കർമങ്ങൾ നിർവഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തീർഥാടകരെ സേവിക്കുന്നത് സൗദി ഭരണകൂടം ഒരു വലിയ ബഹുമതിയായും ഉത്തരവാദിത്തമായും കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹജ്ജിന്റെ വിജയം ഒരു വർഷത്തെ പ്രവർത്തനത്തിന്റെ അവസാനമല്ലെന്നും, ഇസ്ലാമിനെയും മുസ്ലീങ്ങളെയും സേവിക്കുന്നതിലുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയുടെ പുതിയ തുടക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹജ്ജ് സീസൺ വിജയകരമായി പൂർത്തിയാക്കുന്നതിൽ നിർണായക പങ്കുവഹിച്ച സൽമാൻ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിനും ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാഇഫിനും അദ്ദേഹം അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.













































