റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഒരുക്കിയ വാർഷിക ഹജ്ജ് സൽക്കാര ചടങ്ങിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പങ്കെടുത്തു. മക്കയിലെ മിനായിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളും വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.
സൽമാൻ രാജാവിന് വേണ്ടി സംഘടിപ്പിച്ച വാർഷിക ഹജ്ജ് വിരുന്നിൽ ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യം ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ പ്രതീകമായി വിലയിരുത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താനും ആശയവിനിമയം നടത്താനും ചടങ്ങ് അവസരമൊരുക്കി.
അതേസമയം, ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹാജിമാരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം 2025ൽ 16,73,230 പേരാണ് ഹജ്ജ് നിർവഹിച്ചിരുന്നത്. എന്നാൽ ഈ വർഷം ആ എണ്ണം 17,07,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ അധികമായി ഇത്തവണ ഹജ്ജിൽ പങ്കെടുത്തു.
ആകെ തീർഥാടകരിൽ 15,46,655 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 1,60,646 പേർ സൗദി പൗരന്മാരും രാജ്യത്ത് താമസിക്കുന്ന വിദേശികളുമാണ്. ഹജ്ജ് തീർഥാടകരുടെ യാത്രാനടപടികൾ ലളിതമാക്കുന്നതിനായി നടപ്പാക്കിയ ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ പദ്ധതിയിലൂടെ ഈ വർഷം 3,88,694 പേർ മക്കയിലെത്തി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതിയുടെ പ്രയോജനം നേടിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിന്റെ വർധനവുണ്ടായതായും മന്ത്രാലയം അറിയിച്ചു. തീർഥാടകർക്കായി ഒരുക്കിയ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയതും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വിപുലീകരിച്ചതും ഈ വർഷത്തെ ഹജ്ജ് സീസണിന്റെ പ്രധാന നേട്ടങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.











































