ദുബായ്: വിശുദ്ധ ഹജ്ജ് കർമം പൂർത്തിയാക്കി ദുബായിലേക്ക് മടങ്ങിയെത്തിയ തീർഥാടകർക്ക് ദുബായ് എയർപോർട്ടിൽ ഹൃദ്യമായ വരവേൽപ്പ് നൽകി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). യു.എ.ഇയുടെ ആതിഥ്യമര്യാദയും ആദരവും പ്രതിഫലിപ്പിക്കുന്ന പ്രത്യേക പരിപാടിയിലൂടെയാണ് തീർഥാടകരെ സ്വീകരിച്ചത്.തീർഥാടകരുടെ പാസ്‌പോർട്ടുകളിൽ “തീർഥാടകരുടെ തിരിച്ചുവരവിനെ യു.എ.ഇ സ്വാഗതം ചെയ്യുന്നു” (The UAE Welcomes the Return of Pilgrims) എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക സീൽ പതിപ്പിച്ചു. നാട്ടിലേക്ക് മടങ്ങിയെത്തുന്ന തീർഥാടകർക്ക് ആദരവും സന്തോഷവും പകരുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ സംരംഭം.


വിമാനത്താവളത്തിലെത്തിയ തീർഥാടകരെ ജി.ഡി.ആർ.എഫ്.എ ജീവനക്കാരും കുട്ടികളും ചേർന്ന് സ്വീകരിച്ചു. പൂക്കളും സ്മരണികകളും സമ്മാനിച്ച് അവരുടെ മടങ്ങിവരവ് ആഘോഷമാക്കി. ഹൃദയസ്പർശിയായ ഈ സ്വീകരണ പരിപാടി തീർഥാടകർക്ക് സന്തോഷകരമായ അനുഭവമായി.ഹജ്ജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന തീർഥാടകരെ സ്വീകരിക്കുന്നത് ആത്മീയവും മാനവികവുമായ വലിയ പ്രാധാന്യമുള്ള കാര്യമാണെന്ന് ജി.ഡി.ആർ.എഫ്.എയുടെ എയർപോർട്ട് അഫയേഴ്സ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷങ്കീതി പറഞ്ഞു. യു.എ.ഇയുടെ യഥാർഥ ആതിഥ്യമര്യാദയും ആദരവും പ്രകടിപ്പിക്കുന്ന രീതിയിലാണ് ഈ സ്വീകരണം ഒരുക്കിയിരിക്കുന്നതെന്നും, യാത്രാ സേവനങ്ങളിൽ മികച്ച നിലവാരം ഉറപ്പാക്കുന്നതിനൊപ്പം മനുഷ്യസ്നേഹത്തിനും വലിയ പ്രാധാന്യം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.


തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനായി ദുബായ് വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകളും പ്രത്യേക ലെയിനുകളും ഒരുക്കിയിരുന്നു. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുടെ സേവനവും വിവിധ ഏവിയേഷൻ, അതിർത്തി വിഭാഗങ്ങളുമായുള്ള ഏകോപനവും കാരണം പ്രവേശന നടപടികൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കാൻ സാധിച്ചു.യാത്രക്കാരുടെ അനുഭവം കൂടുതൽ മികച്ചതാക്കുകയും സേവന മികവും മാനുഷിക പരിഗണനയും ഒരുമിച്ച് നൽകുകയും ചെയ്യുക എന്നതാണ് ഇത്തരം സംരംഭങ്ങളുടെ ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി. വിവിധ ദേശീയ, മതപരമായ അവസരങ്ങളിൽ യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.













































