വാഷിങ്ടൺ: അമേരിക്കൻ ഡ്രോൺ വെടിവെച്ചിട്ടെന്ന ഇറാന്റെ അവകാശവാദത്തിന് പിന്നാലെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രത്യാക്രമണം നടത്തിയതായി യു.എസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാനിലെ ഗൊരുക്, ഖേഷം മേഖലകളിലെ റഡാർ നിയന്ത്രണ കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടത്തിയതെന്നാണ് യു.എസ് സൈന്യത്തിന്റെ വിശദീകരണം.
ആക്രമണത്തിനിടെ ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തതായും യു.എസ് സേന അവകാശപ്പെട്ടു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
അമേരിക്കൻ യുദ്ധക്കപ്പലുകൾക്കും മേഖലയിലെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് യു.എസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും മേഖലയിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കുന്നതിനുമായി ആവശ്യമായ നടപടികൾ തുടരുമെന്നും അധികൃതർ പറഞ്ഞു.
മേഖലയിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുന്ന രീതിയിലാണ് ഇറാന്റെ സമീപകാല നടപടികളെന്ന് യു.എസ് ആരോപിച്ചു. അമേരിക്കൻ സൈനികരുടെയും അന്താരാഷ്ട്ര സമുദ്ര ഗതാഗതത്തിന്റെയും സുരക്ഷയ്ക്ക് മുൻഗണന നൽകുമെന്നും യു.എസ് അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഇറാന്റെ സമുദ്രാതിർത്തിയിലേക്ക് കടന്ന അമേരിക്കൻ സൈനിക ഡ്രോൺ വെടിവെച്ചിട്ടതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) പ്രഖ്യാപിച്ചത്. യു.എസ് സൈന്യത്തിന്റെ ‘MQ-1’ ഡ്രോണാണ് തകർത്തതെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന ഏതൊരു നീക്കവും ശക്തമായി നേരിടുമെന്നും ഐ.ആർ.ജി.സി മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറുമായി ബന്ധപ്പെട്ട ചർച്ചകളും തുടരുകയാണ്. ഫെബ്രുവരിയിൽ ആരംഭിച്ച യു.എസ്–ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള കരാറിന്റെ കരടിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൂടുതൽ ഭേദഗതികൾ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഇറാന്റെ കൈവശമുള്ള ഉയർന്ന അളവിൽ സമ്പുഷ്ടീകരിച്ച യുറേനിയം നീക്കം ചെയ്യുക തുടങ്ങിയ വിഷയങ്ങളിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇറാന്റെ ദേശീയ താൽപര്യങ്ങളും അവകാശങ്ങളും പൂർണമായി സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ഒരു കരാറിനും വഴങ്ങില്ലെന്ന നിലപാടിലാണ് തെഹ്റാൻ. ഇറാന്റെ മുഖ്യ ചർച്ചക്കാരനായ മുഹമ്മദ് ബാഗർ ഖാലിബാഫ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
മേഖലയിൽ സൈനിക സംഘർഷവും നയതന്ത്ര ചർച്ചകളും ഒരേസമയം തുടരുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ്.












































