അബുദാബി ∙ രാജ്യത്തെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി എമ്പോള വൈറസുമായി ബന്ധപ്പെട്ട ആഗോള-പ്രാദേശിക സാഹചര്യങ്ങൾ യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി വിലയിരുത്തി. ആരോഗ്യ പ്രതിരോധ മന്ത്രി അഹമ്മദ് അലി അൽ സായിഗിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ സർക്കാർ വകുപ്പുകളുടെയും തന്ത്രപ്രധാന പങ്കാളികളുടെയും ഏകോപന യോഗത്തിലാണ് നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തത്.
രോഗബാധ സംശയിക്കുന്നതോ സ്ഥിരീകരിക്കുന്നതോ ആയ സാഹചര്യമുണ്ടായാൽ ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് അതിവേഗം കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള രാജ്യത്തിന്റെ സജ്ജീകരണങ്ങൾ യോഗം വിശദമായി ചർച്ച ചെയ്തു. വിമാനത്താവളങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ യോഗത്തിൽ പ്രധാന അജണ്ടയായി. ആവശ്യമെങ്കിൽ പ്രാദേശിക ആരോഗ്യ അധികാരികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ക്വാറന്റീൻ കേന്ദ്രങ്ങളുടെ സജ്ജീകരണങ്ങളും വിലയിരുത്തിയിട്ടുണ്ട്.
ഔദ്യോഗിക ചാനലുകൾ വഴി കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ആശയവിനിമയ പദ്ധതിയും യോഗം പുനഃപരിശോധിച്ചു. നിലവിൽ യുഎഇയിലെ പൊതുജനാരോഗ്യ സാഹചര്യം പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയ അധികൃതർ, എബോളയുമായി ബന്ധപ്പെട്ട എല്ലാ ചലനങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണെന്നും വ്യക്തമാക്കി.











































