ദുബായ്∙ ആഗോള വിപണിയിലെ ചലനങ്ങൾ പ്രതിഫലിപ്പിച്ചു കൊണ്ട് ദുബായിൽ പുതിയ വാരത്തിന്റെ തുടക്കത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന്(തിങ്കൾ) രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഗ്രാമിന് 3.5 ദിർഹത്തിന്റെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതും അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിലെ അനിശ്ചിതത്വങ്ങളും ഡോളർ കരുത്താർജ്ജിച്ചതുമാണ് സ്വർണവിലയെ താഴോട്ട് നയിച്ചതെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനത്തിനായി നിക്ഷേപകർ ഉറ്റുനോക്കുകയാണ്.
ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം 24 കാരറ്റ് സ്വർണം ഗ്രാമിന് 544 ദിർഹത്തിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ വാര അവസാനം ഇത് 547.5 ദിർഹമായിരുന്നു. മറ്റു വിഭാഗങ്ങളിലും വിലക്കുറവ് പ്രകടമാണ്; 22 കാരറ്റ് ഗ്രാമിന് 503.75 ദിർഹത്തിലും 21 കാരറ്റ് 483 ദിർഹത്തിലും വ്യാപാരം തുടരുന്നു. 18 കാരറ്റിന് 414 ദിർഹവും 14 കാരറ്റിന് 323 ദിർഹവുമാണ് തിങ്കളാഴ്ച രാവിലത്തെ നിരക്ക്.
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ നേരിയ ഇടിവുണ്ടായപ്പോൾ വെള്ളി വിലയിൽ ഒരു ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കങ്ങളിൽ ഇപ്പോഴും കാര്യമായ വ്യത്യാസങ്ങൾ നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങൾ വിപണിയിൽ നിർണായകമാകും.











































