ദുബായ്: ചികിത്സക്കായി ദുബായിലെത്തുന്ന വിദേശ സന്ദർശകർക്ക് കൂടുതൽ സുഗമവും സമഗ്രവുമായ സേവനാനുഭവം ഒരുക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് യും ദുബായ് ഹെൽത്ത് അതോറിറ്റിയും (DHA) തന്ത്രപ്രധാനമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആരോഗ്യ ടൂറിസം രംഗത്ത് ദുബായുടെ ആഗോള നേതൃത്വവും മത്സരക്ഷമതയും കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ സഹകരണം.ജിഡിആർഎഫ്എ ദുബായ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ. അലാവി ഷെയ്ഖ് അലിയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ചികിത്സയ്ക്കായി ദുബായിലേക്ക് എത്തുന്ന രോഗികളുടെ യാത്ര കൂടുതൽ എളുപ്പമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രോഗി സ്വന്തം രാജ്യത്ത് നിന്ന് യാത്ര ആസൂത്രണം ചെയ്യുന്ന ഘട്ടം മുതൽ ചികിത്സയും തുടർപരിചരണവും പൂർത്തിയാകുന്നതുവരെ ആവശ്യമായ സേവനങ്ങൾ ഏകോപിപ്പിച്ച് നൽകുന്നതിനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. മെഡിക്കൽ വിസ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനൊപ്പം റെസിഡൻസി, വിസ, ആരോഗ്യ സേവനങ്ങൾ എന്നിവയെ ഒരുമിപ്പിച്ചുള്ള സംവിധാനവും ഇതിന്റെ ഭാഗമാകും. ദുബായ് ഇക്കണോമിക് അജണ്ട D33, ദുബായ് സോഷ്യൽ അജണ്ട 33, “വി ദി യു.എ.ഇ 2031” എന്നീ വികസന കാഴ്ച്ചപാടിന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്ന ഈ സംരംഭം സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുകയും ജനകേന്ദ്രീകൃത സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യും.
ഇരു സ്ഥാപനങ്ങളുടെയും ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുക, ആരോഗ്യ ഇൻഷുറൻസ് സംവിധാനങ്ങളുമായി കൂടുതൽ ഏകോപനം ഉറപ്പാക്കുക, വിദേശരാജ്യങ്ങളിൽ നിന്നുള്ള രോഗികൾക്ക് മെഡിക്കൽ വിസ ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കുക എന്നിവയും ധാരണാപത്രത്തിന്റെ ഭാഗമാണ്. “ദുബായ് ഹെൽത്ത് എക്സ്പീരിയൻസ്”-പദ്ധതിയെ ആഗോളതലത്തിൽ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സഹകരണം സഹായകമാകും.ഭാവിയിൽ സ്മാർട്ട് മെഡിക്കൽ വിസ ഉൾപ്പെടെയുള്ള നൂതന സേവനങ്ങൾ അവതരിപ്പിക്കാനും രോഗികൾക്ക് മുൻകൂട്ടി ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് സേവനങ്ങൾ നൽകുന്ന സംവിധാനങ്ങൾ വികസിപ്പിക്കാനും ഈ ധാരണാപത്രം വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ദുബായ് പിന്തുടരുന്ന ഏകീകൃത ഭരണ മാതൃകയുടെ മികച്ച ഉദാഹരണമാണ് ഈ സഹകരണമെന്ന് ലഫ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു. സേവനങ്ങളുടെ കേന്ദ്രബിന്ദുവായി മനുഷ്യരെ മാറ്റിക്കൊണ്ട് കൂടുതൽ കാര്യക്ഷമവും സൗകര്യപ്രദവുമായ അനുഭവം ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ ടൂറിസം എന്നത് ചികിത്സയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സേവനങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള പ്രവേശനം, മികച്ച ചികിത്സാ നിലവാരം, വ്യക്തവും ലളിതവുമായ നടപടിക്രമങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്രമായ അനുഭവമാണിതെന്നും ഡോ. അലാവി ഷെയ്ഖ് അലി അഭിപ്രായപ്പെട്ടു. ദുബായെ ആരോഗ്യപരിപാലനത്തിന്റെയും വെൽനെസിന്റെയും ആഗോള കേന്ദ്രമായി കൂടുതൽ ഉയർത്തുന്നതിൽ ഈ പങ്കാളിത്തം നിർണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.സർക്കാർ സേവനങ്ങളിൽ നവീകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് ലോകത്തിലെ മികച്ച ജീവിത, തൊഴിൽ, സന്ദർശന കേന്ദ്രങ്ങളിലൊന്നായി ദുബായെ ഉയർത്തിക്കൊണ്ടുപോകാനുള്ള പ്രതിബദ്ധതയാണ് ഈ ധാരണാപത്രം പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.













































