അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ശക്തമായ നടപടികളുടെ ഭാഗമായി 2025ൽ യുഎഇയിൽ 423 കോടി ദിർഹം കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനായി നടപ്പാക്കിയ പുതിയ ഫെഡറൽ നിയമ പരിഷ്കാരങ്ങളുടെയും ശക്തമായ നിരീക്ഷണ സംവിധാനങ്ങളുടെയും ഫലമായാണ് ഈ നേട്ടമെന്ന് യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബാലാമ വ്യക്തമാക്കി.
സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആശ്വാസമായി 75 കോടി ദിർഹം തിരിച്ചുനൽകാനും അധികൃതർക്ക് കഴിഞ്ഞു. സാമ്പത്തിക മേഖലയിലെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളിൽ വ്യാപക പരിശോധനകളും നിയന്ത്രണ നടപടികളും ശക്തമാക്കിയിരുന്നു.
സാമ്പത്തിക സ്ഥാപനങ്ങൾ, ബാങ്കുകൾ, വെർച്വൽ അസറ്റ് സേവന ദാതാക്കൾ എന്നിവിടങ്ങളിൽ നടത്തിയ 781 പരിശോധനകളുടെ അടിസ്ഥാനത്തിൽ 38.4 കോടി ദിർഹത്തിന്റെ പിഴ ചുമത്തി. ഇതിന് പുറമെ മറ്റ് ബിസിനസ് സ്ഥാപനങ്ങളിൽ നിന്ന് 16.03 കോടി ദിർഹം പിഴയായി ഈടാക്കിയതായും അധികൃതർ അറിയിച്ചു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള അന്തർദേശീയ സഹകരണം യുഎഇ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രതികളെ കൈമാറുന്നതിനുള്ള അപേക്ഷകളിൽ 25.3 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യാന്തര തലത്തിൽ നിയമ നിർവഹണ ഏജൻസികളുമായുള്ള സഹകരണം വർധിപ്പിച്ചതാണ് ഇതിന് കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു.
കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് മരവിപ്പിച്ച ആസ്തികളുടെ മൂല്യവും ഗണ്യമായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം വർധിച്ച് ഇത് 15 കോടി ദിർഹമായി. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം ലഭിക്കുന്നത് തടയുന്നതിനുള്ള നിരീക്ഷണങ്ങളും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ 62 ശതമാനം വർധനയുണ്ടായതായി അധികൃതർ വ്യക്തമാക്കി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും ഭീകരവാദ ധനസഹായത്തിനുമെതിരായ പോരാട്ടത്തിൽ യുഎഇയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ് ഈ നേട്ടങ്ങളെന്ന് വിലയിരുത്തപ്പെടുന്നു.













































