ദുബായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സാങ്കേതികവിദ്യകളെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പരിവർത്തന പദ്ധതികൾ വിലയിരുത്തുന്നതിനായി ദുബായ് പോലീസിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ ആൻഡ് എ.ഐ. കൗൺസിലിന്റെ ആദ്യ യോഗം ചേർന്നു. സ്മാർട്ട് സാങ്കേതികവിദ്യകളും ആധുനിക ഡാറ്റാ അനലിറ്റിക്സും ഉപയോഗപ്പെടുത്തി ഉയർന്ന നിലവാരത്തിലുള്ള പൊലീസ്, ഭരണസേവനങ്ങൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികളാണ് യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്തത്.
ആന്തരികവും ബാഹ്യവുമായ സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കുക, പ്രവർത്തന-ഫീൽഡ് വിഭാഗങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക, പൊതുജനങ്ങളുടെ സേവനാനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിലൂടെ ജീവിത നിലവാരം ഉയർത്തുന്നതിനും സർക്കാർ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും സഹായകമാകുമെന്നാണ് വിലയിരുത്തൽ.
ഭാവിയെ മുൻകൂട്ടി കണ്ട് പ്രവർത്തിക്കുന്ന സ്മാർട്ട് ഗവൺമെന്റ് എന്ന ദുബായ് സർക്കാരിന്റെ കാഴ്ചപ്പാടിനൊപ്പമാണ് ഈ നീക്കമെന്ന് അധികൃതർ വ്യക്തമാക്കി. സുരക്ഷാ-ഭരണ സംവിധാനങ്ങളുടെ സജ്ജത വർധിപ്പിക്കുന്നതിനും ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കുന്നതിനുമായി എ.ഐ. സാങ്കേതികവിദ്യകളുടെ പ്രയോജനം കൂടുതൽ വ്യാപകമാക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി.
സർക്കാർ സേവനങ്ങളെ ഏകീകൃത ഡിജിറ്റൽ ചാനൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള സർക്കാർ നിർദേശങ്ങളും കൗൺസിൽ വിലയിരുത്തി. വിവിധ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കി, പൊതുജനങ്ങൾക്ക് ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. ഇത് സമയവും പരിശ്രമവും ലാഭിക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
അടുത്ത ഘട്ടത്തിൽ സർക്കാർ നടപടിക്രമങ്ങളുടെ 50 ശതമാനവും ബുദ്ധിപരമായി സ്വയം പ്രവർത്തിക്കുന്ന ‘ഏജന്റിക് എ.ഐ.’ മാതൃകയിലേക്ക് മാറ്റാനുള്ള ലക്ഷ്യവും യോഗത്തിൽ ചർച്ചയായി. മനുഷ്യ ഇടപെടൽ പരമാവധി കുറച്ച് സ്വയം തീരുമാനങ്ങൾ കൈക്കൊള്ളാനും നടപടികൾ പൂർത്തിയാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഡിജിറ്റൽ ഗവർണൻസ് ചട്ടക്കൂട് വികസിപ്പിക്കൽ, സ്ഥാപന തലത്തിലുള്ള ഡാറ്റ മാനേജ്മെന്റ് നയങ്ങൾ നടപ്പാക്കൽ, പൊലീസ്-ഫീൽഡ് പ്രവർത്തനങ്ങളിലെ ഓട്ടോമേഷൻ വ്യാപിപ്പിക്കൽ, പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ സാങ്കേതിക പദ്ധതികളെ വ്യാപകമായ പ്രവർത്തന സംവിധാനങ്ങളാക്കി വികസിപ്പിക്കൽ തുടങ്ങിയ ഭാവി പ്രവർത്തന പദ്ധതികളും കൗൺസിൽ ചർച്ച ചെയ്തു.
ഡിജിറ്റൽ പ്രകടന സൂചികകൾ നിരീക്ഷിക്കുന്ന സംവിധാനങ്ങൾ, സൈബർ സുരക്ഷാ അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള പദ്ധതികൾ, ജീവനക്കാർക്കായുള്ള ഡിജിറ്റൽ പരിശീലന-ശേഷിവികസന പരിപാടികൾ എന്നിവയും യോഗത്തിൽ അവലോകനം ചെയ്തു. ഭാവി സാങ്കേതികവിദ്യകളുമായി പ്രവർത്തിക്കാൻ ആവശ്യമായ കഴിവുകൾ ഉദ്യോഗസ്ഥരിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതികൾ നടപ്പാക്കുന്നത്.
ഡിജിറ്റൽ പരിവർത്തനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട നിരവധി പുതിയ പദ്ധതികൾക്കും സംരംഭങ്ങൾക്കും യോഗം അംഗീകാരം നൽകി. ഇതിലൂടെ ദുബായ് പോലീസിന്റെ വിവിധ വിഭാഗങ്ങളിലുടനീളം ഡിജിറ്റൽ പരിവർത്തനത്തിന്റെ വേഗത വർധിപ്പിക്കുകയും സുരക്ഷാ നവീകരണത്തിലും ഡിജിറ്റൽ വികസനത്തിലും ആഗോളതലത്തിൽ മുൻനിര സ്ഥാനമുറപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്.













































