അബൂദബി: ട്രാഫിക് സിഗ്നലുകളിലും പ്രധാന റോഡ് ജങ്ഷനുകളിലും മഞ്ഞ വരകളാൽ അടയാളപ്പെടുത്തിയിരിക്കുന്ന ‘യല്ലോ ബോക്‌സ്’ മേഖലകളിൽ വാഹനങ്ങൾ നിർത്തുകയോ തടസപ്പെടുത്തുന്ന രീതിയിൽ പ്രവേശിക്കുകയോ ചെയ്യരുതെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം നിയമലംഘനങ്ങൾ ഗതാഗതക്കുരുക്കിനും അപകടസാധ്യത വർധിപ്പിക്കുന്നതിനും കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
ഇൻറർസെക്ഷനുകളിലെ യല്ലോ ബോക്‌സ് മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മുന്നിലുള്ള റോഡിൽ വാഹനത്തിന് മുന്നോട്ട് നീങ്ങാൻ ആവശ്യമായ ഇടമുണ്ടെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചു. ഇടമില്ലാത്ത സാഹചര്യത്തിൽ യല്ലോ ബോക്‌സിനുള്ളിൽ വാഹനം നിർത്തുന്നത് മറ്റ് ദിശകളിൽ നിന്നുള്ള വാഹനങ്ങളുടെ സഞ്ചാരം തടസപ്പെടുത്തുകയും ഗതാഗതം സ്തംഭിപ്പിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ഇത്തരം പ്രവണതകൾ വലിയ ട്രാഫിക് ബ്ലോക്കുകൾക്കും യാത്രാ വൈകല്യങ്ങൾക്കും ഇടയാക്കുന്നു. ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 57 പ്രകാരം യല്ലോ ബോക്‌സ് ജങ്ഷനുകളിൽ നിയമം ലംഘിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും അബൂദബി പൊലീസ് അറിയിച്ചു.
അതേസമയം അപകടകരമായ രീതിയിൽ ഓവർടേക്കിങ് നടത്തുന്ന ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. റോഡിൽ മറ്റുള്ളവരുടെ സുരക്ഷയെ അപകടത്തിലാക്കുന്ന തരത്തിലുള്ള ഓവർടേക്കിങ്ങിന് 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും.
ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സേവന വാഹനങ്ങൾക്കായി നീക്കിവെച്ചിരിക്കുന്ന റോഡിന്റെ വശങ്ങളിലൂടെ ഓവർടേക്കിങ് നടത്തുന്നതും ഗുരുതര നിയമലംഘനമായി കണക്കാക്കുമെന്ന് അബൂദബി പൊലീസിന്റെ ട്രാഫിക് ആൻഡ് പട്രോൾ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
മുന്നിലുള്ള വാഹനവുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാതെയുള്ള ഡ്രൈവിങ്ങും ശിക്ഷാർഹമാണ്. ഇത്തരത്തിലുള്ള നിയമലംഘനത്തിന് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റും ലഭിക്കും. അശ്രദ്ധമായ ഡ്രൈവിങ്ങ് മൂലം അപകടമുണ്ടാകുകയും പരിക്കുകളോ മരണങ്ങളോ സംഭവിക്കുകയുമെങ്കിൽ കൂടുതൽ കർശനമായ നിയമനടപടികളും ശിക്ഷകളും നേരിടേണ്ടിവരുമെന്നും പൊലീസ് ഓർമിപ്പിച്ചു.
റോഡ് സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും എല്ലാ വാഹനയാത്രികരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അബൂദബി പൊലീസ് അഭ്യർഥിച്ചു.













































