തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്യില്ലെന്നും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും അവകാശങ്ങൾക്കായി ജനകീയ പ്രസ്ഥാനമായി തുടരുമെന്നും സിജെപി നേതൃത്വം വ്യക്തമാക്കി.
ന്യൂഡൽഹി:യുവാക്കളുടെയും വിദ്യാർത്ഥികളുടെയും ജനകീയ കൂട്ടായ്മയായ സിജെപി (കോക്ക്റോച്ച് ജനത പാർട്ടി) ഔദ്യോഗികമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കില്ലെന്നും ജനകീയ പ്രശ്നങ്ങളിലും ഭരണഘടനാപരമായ അവകാശ പോരാട്ടങ്ങളിലും സജീവമായി ഇടപെടുന്ന സ്വതന്ത്ര മുന്നണിയായി തുടരുമെന്നും പ്രസ്ഥാനത്തിന്റെ പ്രഖ്യാപനത്തിൽ പറയുന്നു.
പരീക്ഷാ ക്രമക്കേടുകൾ, തൊഴിലില്ലായ്മ, ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ, സിജെപി രാഷ്ട്രീയ പാർട്ടിയായി മാറിയേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസ്ഥാനം നിലപാട് വ്യക്തമാക്കിയത്.
2026 മേയിലാണ് പൊളിറ്റിക്കൽ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ അഭിജീത് ദീപ്കെയുടെ നേതൃത്വത്തിൽ സിജെപി എന്ന പരിഹാസ രൂപേണയുള്ള (സറ്റയറിക്കൽ) മുന്നണി രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമർശങ്ങൾക്കെതിരെയുള്ള പ്രതിഷേധമായാണ് പ്രസ്ഥാനം ആരംഭിച്ചതെങ്കിലും ചുരുങ്ങിയ നാളുകൾക്കുള്ളിൽ രാജ്യത്തെ യുവാക്കളുടെ പ്രധാന ശബ്ദമായി ഇത് മാറുകയാണുണ്ടായത്.
പരമ്പരാഗത രാഷ്ട്രീയ പാർട്ടിയായി മാറിയാൽ അധികാരികളെ ചോദ്യം ചെയ്യാനുള്ള സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുമെന്ന് സിജെപി വക്താക്കൾ ചൂണ്ടിക്കാട്ടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്ട്രേഷനായി അപേക്ഷിക്കില്ല. ജനകീയ വിഷയങ്ങളിൽ കൃത്യമായ ഇടപടലുകൾ നടത്തുകയും അധികാരികളിൽ നിന്ന് മറുപടി ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ദേശീയ പ്രവേശന പരീക്ഷകളിലെ സുതാര്യത, വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ തടയൽ, ലിംഗസമത്വം തുടങ്ങി അഞ്ച് പ്രധാന ആവശ്യങ്ങൾ മുൻനിർത്തിയാണ് പ്രസ്ഥാനം മുന്നോട്ട് പോകുന്നത്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾ പ്രസ്ഥാനത്തിന്റെ സ്വാധീനം വ്യക്തമാക്കുന്നതായിരുന്നു.
വരും ദിവസങ്ങളിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് പകരം പ്രദേശിക തലത്തിൽ ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും ഭരണനിർവഹണത്തിലെ സുതാര്യത ഉറപ്പാക്കാനുമുള്ള നിരീക്ഷണ സമിതിയായി പ്രവർത്തിക്കാനാണ് സിജെപിയുടെ തീരുമാനം.










