ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന മേഖലകളെയും ലക്ഷ്യമിട്ട ആക്രമണം മേഖലയിലെ സമാധാനത്തിന് ഭീഷണിയെന്ന് കുവൈത്ത്; ശത്രു ലക്ഷ്യങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം.
കുവൈത്ത് സിറ്റി: രാജ്യത്തെ ജനവാസ കേന്ദ്രങ്ങളെയും തന്ത്രപ്രധാന സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ഇറാന്റെ ഭാഗത്തുനിന്ന് ആവർത്തിച്ച് നടക്കുന്ന വ്യോമാക്രമണങ്ങളെ ശക്തമായി അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. ജൂൺ 10 പുലർച്ചെയുണ്ടായ ആക്രമണം മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നതാണെന്നും സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും നേരിട്ടുള്ള ഭീഷണി ഉയർത്തുന്നതാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്തിന്റെ പരമാധികാരത്തിനുമേലുള്ള തുറന്ന ലംഘനമാണ് ഇത്തരം ആക്രമണങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും അടിസ്ഥാന തത്വങ്ങൾ ലംഘിക്കുന്ന നടപടികളാണ് ഇറാൻ തുടരുന്നതെന്നും ഇത് മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് രാജ്യാന്തര നിയമങ്ങളുടെ പരിധിക്കുള്ളിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കുവൈത്തിന് പൂർണ അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന ഏത് ഭീഷണിയെയും നേരിടാൻ രാജ്യം സജ്ജമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
വ്യോമാക്രമണം പ്രതിരോധിച്ച് കുവൈത്ത് സൈന്യം
അതേസമയം, ഇന്ന് പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തിയിലേക്ക് എത്തിയ ശത്രു ലക്ഷ്യങ്ങളെ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നിശ്ചിത സുരക്ഷാ നടപടിക്രമങ്ങളും സൈനിക പ്രവർത്തന മാർഗനിർദേശങ്ങളും കൃത്യമായി പാലിച്ചാണ് ആക്രമണ ഭീഷണി നിർവീര്യമാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പ്രതിരോധ മന്ത്രാലയം അഭ്യർഥിച്ചു. തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ് നൽകി.
മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിരിക്കുകയാണ്. സമീപ ദിവസങ്ങളിലെ സംഭവവികാസങ്ങൾ പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ ആശങ്കാജനകമാക്കിയിട്ടുണ്ട്.














































